നെടുമ്പാശ്ശേരി: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക് വൻതോതിൽ എം.ഡി.എം.എ കൊടുത്തുവിടുന്ന സംഘത്തിലെ മലയാളികളായ രണ്ട് പ്രധാനികളെ തിരിച്ചറിഞ്ഞു. ഇവരെ പിടികൂടുന്നതിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എറണാകുളം തോപ്പുംപടി കരുവേലിപ്പടി തക്ക്യാവ് വീട്ടിൽ ആബിദ് (34), മലപ്പുറം പൊന്നാനി വെളിയങ്കോട് പൊൻകരകത്ത് ജുറൈദ് (29) എന്നിവർക്കെതിരെയാണ് അന്വേഷണം. ഇവർക്കായി ബംഗളൂരുവിലും ഡൽഹിയിലും ഗോവയിലും തിരച്ചിൽ തുടങ്ങി. കഴിഞ്ഞ18ന് ആലുവ റെയിൽവേ സ്റ്റേഷനിൽ എം.ഡി.എം.എയുമായി ബംഗളൂരു സ്വദേശിനി സർമി അക്തർ പിടിയിലായിരുന്നു. ഇവരിൽനിന്ന് ഇത് സ്വീകരിക്കാൻ എത്തിയ തോപ്പുംപടി സ്വദേശി സഫീറും പിടിയിലായിരുന്നു.
ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ജുറൈദും ആബിദുമാണ് ബംഗളൂരുവിൽനിന്ന് എം.ഡി.എം.എ കൊടുത്തുവിടുന്നതെന്ന് വെളിപ്പെട്ടത്. ഇരുവരും അവിടെ സ്ഥിരമായി തങ്ങി വൻതോതിൽ മയക്കുമരുന്ന് ശേഖരിച്ച് ഇടനിലക്കാരെ കണ്ടെത്തി നാട്ടിലെത്തിക്കുകയാണ് പതിവെന്ന് പൊലീസ് പറയുന്നു. സഫീർ ചെറുകിട കച്ചവടക്കാർക്ക് എം.ഡി.എം.എ കൈമാറിയിരുന്നയാളാണ്. വീട്ടുപകരണങ്ങളുടെയും മറ്റും ഉള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ചാണ് രാസലഹരി കടത്തിയിരുന്നത്.
ബംഗളൂരുവിൽ വിവിധ ജോലികൾക്കും പഠനത്തിനും എത്തുന്നവരുമായി സൗഹൃദം സ്ഥാപിച്ചാണ് ഇടനിലക്കാരാക്കുന്നത്. ഇതിൽ യുവതികളുമുണ്ട്. വിനോദയാത്ര ഗ്രൂപ്പുകളെന്ന പേരിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ബംഗളൂരുവിലെത്തിച്ച് ഇവർക്കായി പാർട്ടികളും സംഘടിപ്പിക്കാറുള്ളതായി പറയുന്നു. ഇതിൽനിന്ന് കൂടുതൽ ഇരകളെ കണ്ടെത്തിയശേഷം രാസലഹരി കൈമാറ്റം നാട്ടിലേക്കടക്കം വ്യാപിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രതികൾ നിശ്ചിത സമയപരിധിക്കകം കീഴടങ്ങിയില്ലെങ്കിൽ ഇവരുടെ പേരിലുള്ള സ്വത്തുവകകൾ കണ്ടുകെട്ടലാണ് അടുത്ത നടപടിയെന്ന് പൊലീസ് അറിയിച്ചു.