ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് യു.എസിലെ സാൻഫ്രാൻസിസ്കോയിലേക്കുള്ള വിമാനം 30 മണിക്കൂർ വൈകിയ സംഭവത്തിൽ, യാത്രക്കാർക്ക് ടിക്കറ്റ് നിരക്കായി ഈടാക്കിയ മുഴുവൻ തുകയും തിരികെ നൽകുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. ഭാവിയിൽ എയർ ഇന്ത്യ ഫ്ളൈറ്റ് തെരഞ്ഞെടുക്കാനായി യാത്രക്കാർക്ക് വൗച്ചറും നൽകുമെന്ന് വിമാനക്കമ്പനി അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷക്കാണ് തങ്ങൾ മുൻതൂക്കം നൽകുന്നതെന്ന് വ്യക്തമാക്കിയ എയർ ഇന്ത്യ, വിമാനം വൈകിയതിൽ ക്ഷമാപണം നടത്തി. സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം റഷ്യയിലേക്ക് തിരിച്ചുവിട്ടതോടെയാണ് വൈകിയത്. റഷ്യയിലെ ക്രാസ്നോയാർസ്ക അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് കഴിഞ്ഞ ദിവസം അടിയന്തര ലാൻഡിങ് നടത്തിയത്.
255 യാത്രക്കാരും 19 ക്രൂ അംഗങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പിന്നീട് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ സാൻഫ്രാൻസിസ്കോയിൽ എത്തിക്കുകയായിരുന്നു. എയർ ഇന്ത്യ വിമാനങ്ങൾ വൈകുന്നതുമായി ബന്ധപ്പെട്ട് നിരന്തരം പരാതികളുയരുന്ന പശ്ചാത്തലത്തിലാണ് കമ്പനിയുടെ നടപടിയെന്നത് ശ്രദ്ധേയമാണ്.