തൂത്തുക്കുടി (തമിഴ്നാട്): തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ സ്വകാര്യ മത്സ്യ സംസ്കരണ പ്ലാന്റിൽ അമോണിയ ടാങ്ക് പൊട്ടിത്തെറിച്ചു.
തുടർന്നുണ്ടായ വാതക ചോർച്ചയിൽ 29 സ്ത്രീ തൊഴിലാളികൾ ബോധരഹിതരായി. തൂത്തുക്കുടി പുതൂർ പാണ്ഡ്യ പുരം ഭാഗത്തെ സ്വകാര്യ മത്സ്യ സംസ്കരണ കയറ്റുമതി സ്ഥാപനത്തിലാണ് അപകടം ഉണ്ടായത്.
തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി 500ലധികം സ്ത്രീകൾ ജോലി ചെയ്യുന്ന പ്ലാന്റിലെ അമോണിയ സൂക്ഷിച്ച ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. തൊഴിലാളികൾക്ക് ശ്വാസംമുട്ടലും കണ്ണിന് ചൊറിച്ചിലും അനുഭവപ്പെടുകയും തുടർന്ന് ബോധരഹിതരാവുകയുമായിരുന്നു.
തുടർന്ന് ഇവരെ തൂത്തുക്കുടിയിലെ എ.വി.എം ആശുപത്രി, രാജേഷ് തിലക് ആശുപത്രി, അരുൾരാജ് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തൂത്തുക്കുടി തലമുത്ത് നഗർ പോലീസ് അന്വേഷണം തുടങ്ങി.