തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ ചികിത്സ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലുകൾ മറക്കാനാവില്ലെന്ന് മകൻ ചാണ്ടി ഉമ്മൻ. ജീവിതത്തിൽ ഒരാളെ തിരിച്ചറിയാനാവുക പ്രതിസന്ധി ഘട്ടത്തിലാണ്.
പിതാവിന് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിൽ മുഖ്യമന്ത്രി എടുത്തത് ധീരമായ നിലപാടാണ്. മുഖ്യമന്ത്രിയെ കാണാൻ ചെന്നപ്പോൾ എന്നോട് പറഞ്ഞ കാര്യങ്ങളും പിതാവിന്റെ ചികിത്സക്കായി ചെയ്ത കാര്യങ്ങളും ഞങ്ങൾ ഒരിക്കലും മറക്കില്ല. ഉമ്മൻ ചാണ്ടിക്ക് അദ്ദേഹം എത്രത്തോളം പ്രധാന്യം കൊടുക്കുന്നുവെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. എന്തുവന്നാലും ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ വിളിക്കണമെന്ന് പറഞ്ഞത് അമ്മയാണ്. രാഷ്ട്രീയ അഭിപ്രായ വ്യാത്യാസങ്ങൾക്കുപ്പുറം വ്യക്തിബന്ധം എന്നൊരു കാര്യമുണ്ട്.
ഇരുവരും പരസ്പരം ബഹുമാനം പുലർത്തിയിരുന്നുവെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ വിദ്യാർഥികൾക്കായി തലസ്ഥാനത്ത് സംഘടിപ്പിച്ച ലീഡേഴ്സ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.