കൊച്ചി: വിദേശ ബാങ്കിൽ നിന്ന് വായ്പയെടുത്ത് മുങ്ങിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി തള്ളി. യു.എ.ഇയിലെ ഇൻവെസ്റ്റ് ബാങ്ക് വായ്പയായി അനുവദിച്ച 135 കോടിയിൽ 83 കോടി രൂപ തിരിച്ചടക്കാതെ മുങ്ങിയതിന്റെ പേരിൽ കാസർകോട് ചന്തേര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന കാസർകോട് ചന്തേര ചേനോത്ത് തിരുത്തുമ്മൽ അബ്ദുൽ റഹ്മാന്റെ ഹരജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തള്ളിയത്.
ഹെക്സ ഓയിൽ ആൻഡ് ഗ്യാസ് സർവിസസ് എന്ന കമ്പനിയുടെ പേരിൽ യു.എ.ഇയിലെ ബാങ്കിൽനിന്ന് 2017 -’18 ലാണ് 68.159 മില്യൻ യു.എ.ഇ ദിനാർ (135 കോടി രൂപ) ഹരജിക്കാരൻ വായ്പയെടുത്തത്. ഇതിൽ 42.898 മില്യൻ യു.എ.ഇ ദിനാറാണ് (83 കോടി രൂപ) ബാങ്കിൽ തിരിച്ചടക്കാനുള്ളത്.
എഫ്.ഐ.ആറും രേഖകളും പരിശോധിച്ചതിൽനിന്ന് പ്രതിക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.