തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഹാജരാകാതെ വിചാരണ വൈകിപ്പിക്കുന്നു. 2019 ആഗസ്റ്റ് മൂന്ന് പുലര്‍ച്ച ഒന്നോടെ പ്രതികൾ സഞ്ചരിച്ച കാറിടിച്ചാണ് മാധ്യമ പ്രവര്‍ത്തകനായ ബഷീർ മരിച്ചത്. അപകടം സംഭവിച്ച് അഞ്ചു വർഷം പിന്നിട്ടു. മജിസ്ട്രേറ്റ് കോടതി മുതൽ സുപ്രീംകോടതി വരെ കേസ് പരിഗണിച്ചു. എന്നിട്ടും ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല.
വ്യാഴാഴ്ച ഒന്നാം അഡീ. സെഷൻസ് കോടതി ജഡ്ജി കെ.പി. അനിൽകുമാറാണ് കേസ് പരിഗണിച്ചത്. ജോലിസംബന്ധമായ ആവശ്യങ്ങളാൽ ഹാജരാകാൻ സാധിക്കില്ലെന്ന് പ്രതി ശ്രീറാം വെങ്കിട്ടരാമനുവേണ്ടി അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെ കേസ് വീണ്ടും മാറ്റി. കുറ്റപത്രം വായിക്കുന്നതിന് മുമ്പള്ള പ്രാഥമിക വാദം കോടതി ബുധനാഴ്ച പരിഗണിച്ചു. ഇതിനായി കോടതി കേസ് ആദ്യം വിളിച്ച ശേഷം മാറ്റിവെച്ചു.
അതേസമയം, തനിക്കെതിരായ കുറ്റം ചുമത്തല്‍ സംബന്ധിച്ച് വാദം ബോധിപ്പിക്കാൻ ശ്രീറാം കൂടുതൽ സമയം തേടിയിരുന്നു. തുടർന്നാണ് 18വരെ സമയം അനുവദിച്ചത്. കേസ് വൈകിപ്പിക്കുന്നതിനായി ശ്രീറാം മൂന്നു തവണയാണ് കൂടുതൽ സമയം തേടിയത്. ജൂൺ ആറിനും മാര്‍ച്ച് 30നും കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11നും സമയം തേടിയിരുന്നു. 2023 ആഗസ്റ്റ് 25നാണ് കേസില്‍ വിചാരണ നേരിടണമെന്ന് ഉത്തരവിട്ടാണ് സുപ്രീംകോടതി ശ്രീറാം വെങ്കിട്ടരാമന്റെ റിവിഷന്‍ ഹരജി തിരസ്കരിച്ചത്. ഇതോടെ വിചാരണ വൈകിപ്പിക്കുകയെന്ന തന്ത്രമാണ് ശ്രീറാം സ്വീകരിക്കുന്നത്.