കോഴിക്കോട്: ചവിട്ടിപ്പുറത്താക്കിയാലും കോൺഗ്രസ് വിട്ടുപോകില്ലെന്ന് കെ. മുരളീധരൻ. കെ. കരുണാകരന് ഇനിയൊരു ചീത്തപ്പേര് ഉണ്ടാക്കില്ലെന്നും തൃശൂരിലെ തോൽവി ചർച്ച ചെയ്യേണ്ട എന്ന് കരുതിയാണ് വയനാട് ക്യാമ്പിൽ പങ്കെടുക്കാതിരുന്നതെന്നും മുരളീധരൻ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി.എൻ. പ്രതാപനും ഷാനി മോൾ ഉസ്മാനും വയനാട് ക്യാമ്പിൽ തനിക്കെതിരെ വിമർശനം ഉന്നയിച്ചുവെന്ന റിപ്പോർട്ടുകളും മുരളീധരൻ തള്ളി. അവർ തന്നെ ഇക്കാര്യം തന്നെ അറിയിച്ചിട്ടുണ്ട്. വയനാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ സജീവമായി രംഗത്തുണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾക്ക് ചുമതല നൽകിയത് സ്വാഗതാർഹമാണ്. കെ. സുധാകരന് കണ്ണൂരും ചെന്നിത്തലക്ക് കോഴിക്കോടുമാണ് നൽകിയിരിക്കുന്നത്. ഓരോയിടത്തും നേതാക്കൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കണം. ഓടിനടന്ന് പ്രസംഗിച്ചാലൊന്നും പാർട്ടി നന്നാവില്ല. തനിക്ക് വോട്ടുള്ള തിരുവനന്തപുരത്ത് പി.സി. വിഷ്ണുനാഥിനെ സഹായിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.