ന്യൂഡൽഹി: ജമ്മു-കശ്മീരിൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ശതമാനത്തിൽ സംതൃപ്തി രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പ് കമീഷൻ, മേഖലയിൽ ഉടൻതന്നെ നിയമസഭ തെരഞ്ഞെടുപ്പും നടക്കുമെന്നും വ്യക്തമാക്കി. കഴിഞ്ഞ 35 വർഷത്തിനിടെ, ഏറ്റവും വലിയ പോളിങ്ങാണ് കശ്മീരിൽ രേഖപ്പെടുത്തിയത്. 2019നെ അപേക്ഷിച്ച് 35 ശതമാനത്തിന്റെ അധിക പോളിങ് നടന്നതായും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ അറിയിച്ചു. വോട്ടർമാരെപ്പോലെതന്നെ, സ്ഥാനാർഥികളുടെ എണ്ണത്തിലും 25 ശതമാനത്തിന്റെ വർധനയുണ്ടായതായും അദ്ദേഹം പറഞ്ഞു.
അഞ്ച് ഘട്ടങ്ങളിലായാണ് ജമ്മു-കശ്മീരിൽ വോട്ടെടുപ്പ് നടന്നത്. ഏപ്രിൽ 19ന് ഉദ്ധംപൂരിൽനടന്ന വോട്ടെടുപ്പിൽ 68 ശതമാനം പോളിങ് രേഖപ്പെടുത്തി. ജമ്മുവിൽ 72 ശതമാനവും ബരാമുല്ലയിൽ 59 ശതമാനവും അനന്ത്നാഗിൽ 54.6 ശതമാനവും വോട്ട് രേഖപ്പെടുത്തിയപ്പോൾ ശ്രീനഗറിൽ നന്നേ കുറഞ്ഞു -38.49 ശതമാനം. ശരാശരി പോളിങ് കണക്കാക്കിയിരിക്കുന്നത് 58.46 ആണ്. ഇത് ശുഭസൂചനയാണെന്നും അതുകൊണ്ടുതന്നെ എത്രയും വേഗം നിയമസഭ തെരഞ്ഞെടുപ്പ് നടത്താൻ കഴിയുമെന്നും അദ്ദേഹം പി.ടി.ഐ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കശ്മീർ താഴ്വരയിൽ മൂന്ന് മണ്ഡലങ്ങളാണുള്ളത് -ശ്രീനഗർ, ബരാമുല്ല, അനന്ത്നാഗ്. ഇവിടെ ശരാശരി 50 ശതമാനത്തിന് മുകളിൽ പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന പോളിങ് ആണിത്. ഇത് തങ്ങളുടെ ആത്മവിശ്വാസം വർധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
2019ൽ, കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞശേഷം മേഖലയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. സെപ്റ്റംബർ 30ന് മുമ്പായി തെരഞ്ഞെടുപ്പ് നടത്തണമെന്ന് നേരത്തേ കമീഷനോട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം മറ്റ് അഞ്ച് സംസ്ഥാനങ്ങൾക്കൊപ്പം ഇവിടെയും നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, കമീഷൻ അത് നീട്ടിവെക്കുകയായിരുന്നു.
കശ്മീരിലെ ഉയർന്ന പോളിങ് ശതമാനത്തിന്റെ ക്രെഡിറ്റ് തങ്ങൾക്കാണെന്നവാദവുമായി നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കൾ രംഗത്തുവന്നിരുന്നു. എന്നാൽ, ഇതിനെതിരെ കശ്മീരിലെ വിവിധ പാർട്ടി നേതാക്കളായ ഉമർ അബ്ദുല്ല, മെഹ്ബൂബ മുഫ്ത്തി തുടങ്ങിയവർ കടുത്ത വിമർശനം ഉയർത്തി.