പാരിസ്: റോളങ് ഗാരോസിൽനിന്ന് തോൽവിയോടെ പടിയിറങ്ങി ബ്രിട്ടീഷ് ടെന്നിസ് ഇതിഹാസം ആൻഡി മറേ. സ്വിറ്റ്സർലൻഡിന്റെ വെറ്ററൻ താരം സ്റ്റാൻ വാവ്റിങ്കയോട് പുരുഷ സിംഗ്ൾസ് ഒന്നാം റൗണ്ടിൽ എതിരില്ലാത്ത മൂന്ന് സെറ്റുകൾക്കാണ് മറേ മുട്ടുമടക്കിയത്. സ്കോർ: 6-4, 6-4, 6-2.
ഈ വർഷം അവസാനത്തോടെ കോർട്ടിൽനിന്ന് വിരമിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ച 37കാരന്റെ അവസാന ഫ്രഞ്ച് ഓപണാണിത്. തോൽവിയിൽ തീർത്തും നിരാശനാണെന്നും കഴിഞ്ഞ കുറച്ചുനാളുകളായി ടെന്നിസ് തന്റെ ശരീരത്തിന് എളുപ്പമല്ലെന്നും മറേ മത്സരശേഷം പ്രതികരിച്ചു.
അതേസമയം, ഇറ്റലിയുടെ കിരീടപ്രതീക്ഷ ജാനിക് സിന്നർ പുരുഷ സിംഗ്ൾസ് ഒന്നാം റൗണ്ടിൽ യു.എസിന്റെ ക്രിസ് യൂബാങ്ക്സിനെ 6-3, 6-3, 6-4വ് തോൽപിച്ചു. വനിത സിംഗ്ൾസിൽ തുടർച്ചയായ മൂന്നാംകിരീടം തേടിയിറങ്ങിയ പോളണ്ടിന്റെ ഇഗ സ്വൈറ്റക് ആദ്യ കടമ്പ കടന്നു. ആതിഥേയതാരം ലിയോലിയ ജീൻജീനിനെ 6-1, 6-2 സ്കോറിന് അനായാസം വീഴ്ത്തി ഇഗ.