ബെർലിൻ: യൂറോ രണ്ടാം സെമിയിൽ ഇന്ന് നിലവിലെ റണ്ണേഴ്സ് അപ്പായ ഇംഗ്ലണ്ടിനെതിരെ ഡച്ചുപട. കിരീട സാധ്യതകളുള്ളവരായിട്ടും പലവട്ടം തുടക്കം കാലിടറി പിന്നീട് തിരിച്ചുവന്നാണ് ഇരുടീമും ഇതുവരെയെത്തിയത്. ക്വാർട്ടറിലും സമാനമായി ആദ്യം ഗോൾ വഴങ്ങിയവർ അരിഷ്ടിച്ച് കടന്നുകൂടുകയായിരുന്നു. തുർക്കിയക്കെതിരെ നെതർലൻഡ്സ് മിനിറ്റുകൾക്കിടെ രണ്ടുവട്ടം തിരിച്ചടിച്ച് ജയം പിടിച്ചെങ്കിൽ 120 മിനിറ്റിലും വിജയഗോൾ കുറിക്കാനാകാതെ പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു സ്വിറ്റ്സർലൻഡിനെതിരെ ഇംഗ്ലീഷ് വിജയം.
കോഡി ഗാക്പോയെന്ന മാന്ത്രികനിലാണ് ഡച്ച് പ്രതീക്ഷകളത്രയും. ഓരോ കളിയിലും അതിവേഗവും നീക്കങ്ങളിലെ ചാരുതയുമായി കോച്ച് കൂമാന്റെ സ്വപ്നങ്ങളിലെ രാജകുമാരനാണ് ഗാക്പോ. റുമാനിയക്കെതിരെ മനോഹര ഫുട്ബാളുമായി കളം നിറഞ്ഞവർ പക്ഷേ, തുർക്കിയയുടെ വേറിട്ട ശൈലിക്ക് മുന്നിൽ ശരിക്കും പതറി. ഭാഗ്യം കൂടി തുണച്ചായിരുന്നു ഒടുവിൽ ജയിച്ചുകയറിയത്.
മറുവശത്ത്, ഇനിയെങ്കിലും ഇംഗ്ലീഷ് ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഒരു ജയം പിടിക്കാനാണ് ഗാരെത് സൗത്ത്ഗേറ്റിന്റെ സംഘം ഇറങ്ങുന്നത്. സ്ലൊവാക്യക്കെതിരെ ജൂഡ് ബെല്ലിങ്ഹാമായിരുന്നു ടീമിനെ നയിച്ചതെങ്കിൽ സ്വിറ്റ്സർലൻഡിനെതിരായ കളിയിൽ ബുകായോ സാക്ക രക്ഷകനായി. എന്നിട്ടും പെനാൽറ്റി കാത്ത് ടീം സെമിയിലെത്തി.