ന്യൂജഴ്സി: അന്താരാഷ്ട്ര ഫുട്ബാളിലെ ഗോൾവേട്ടക്കാരിൽ ഇനി അർജന്റീന സൂപ്പർതാരം ലയണൽ മെസ്സി രണ്ടാമത്. കോപ അമേരിക്ക സെമിഫൈനലിൽ കാനഡക്കെതിരെ 51ാം മിനിറ്റിൽ വല കുലുക്കിയതോടെയാണ് ഇറാന്റെ അലി ദേയിയെ മറികടന്ന് മെസ്സി രണ്ടാമതെത്തിയത്. 109 ഗോളാണ് അർജന്റീനക്കാരന്റെ സമ്പാദ്യം. 186ാം അന്താരാഷ്ട്ര മത്സരത്തിലാണ് മെസ്സി അതുല്യ നേട്ടത്തിലെത്തിയത്. 2005 ആഗസ്റ്റ് 17നാണ് അന്താരാഷ്ട്ര ഫുട്ബാളിൽ താരം അരങ്ങേറ്റം കുറിക്കുന്നത്.
212 മത്സരങ്ങളിൽ 130 ഗോളുകൾ നേടിയ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് ഇനി മെസ്സിക്ക് മുന്നിലുള്ളത്. 108 ഗോളോടെ അലിദേയി മൂന്നാമതും 94 ഗോളോടെ ഇന്ത്യയുടെ മുൻ നായകൻ സുനിൽ ഛേത്രി നാലാമതുമാണ്.