കോട്ടയം: മദ്യലഹരിയിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം. ഗാന്ധിനഗർ നിരച്ചിറ വീട്ടിൽ മുട്ടൻ ജോസ് എന്ന ജോസിനെയാണ് (56) സുഹൃത്ത് അപ്പോളോയെ കൊലപ്പെടുത്തിയതിന് അഡീഷനൽ ജില്ല കോടതി രണ്ട് (സ്പെഷൽ) ജഡ്ജി ജെ. നാസർ ശിക്ഷിച്ചത്. അഞ്ചുലക്ഷം രൂപ പിഴയടക്കണം. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷംകൂടി തടവ് അനുഭവിക്കണം.
2016 ജൂൺ 22ന് രാത്രി എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയും അപ്പോളോയും സുഹൃത്തുക്കളായിരുന്നു. ഇരുവരും സ്ഥിരമായി പ്രതിയുടെ വീട്ടിലിരുന്ന് മദ്യപിക്കാറുണ്ടായിരുന്നു. ഒരിക്കൽ മദ്യപിക്കുന്നതിനിടെ അപ്പോളോ പ്രതിയുടെ വീടിന്റെ ജനൽ ചില്ല് തല്ലിപ്പൊട്ടിച്ചു. ഇതിന്റെ വൈരാഗ്യത്തിൽ ജോസ് മറ്റൊരു ദിവസം അപ്പോളോയെ വീട്ടിലിരുന്നു മദ്യപിക്കാൻ ക്ഷണിക്കുകയും പട്ടികക്കഷണം കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രോസിക്യുഷന് വേണ്ടി അഡ്വ. സിറിൾ തോമസ് പാറപ്പുറം ഹാജരായി.