ഇംഗ്ലണ്ട്-പാകിസ്താൻ രണ്ടാം ട്വന്റി 20ക്കിടെ ഫലസ്തീൻ പതാകയുമായി ഗ്രൗണ്ടിലിറങ്ങി യുവാവ്. ബിർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. ഫലസ്തീൻ പതാകയുമായി യുവാവ് സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് പിച്ചിലേക്ക് എത്തുകയായിരുന്നു.
പിന്നാലെയെത്തിയ സുരക്ഷാഉദ്യോഗസ്ഥർ ഉടൻ തന്നെ ഇയാളെ ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോയി. പാകിസ്താൻ താരങ്ങളായ ഇഫ്തിക്കറും ഇമാദും ബാറ്റ് ചെയ്യുമ്പോഴായിരുന്നു സംഭവം. തുടർന്ന് മത്സരം അൽപനേരത്തേക്ക് തടസപ്പെട്ടു.
രണ്ടാം ട്വന്റി 20യിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ 180 റൺസാണ് എടുത്തത്. 51 പന്തിൽ 84 റൺസെടുത്ത ജോസ് ബട്ലറുടെ ഫോമാണ് ഇംഗ്ലണ്ടിന് കരുത്തായത്. 37 റൺസെടുത്ത വിൽജാക്ക്സും ഇംഗ്ലണ്ടിനായി മികച്ച രീതിയിൽ ബാറ്റ് ചെയ്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്റെ തുടക്കം തകർച്ചയോടെയായിരുന്നു. റൺ എടുക്കുന്നതിന് മുമ്പ് തന്നെ പാകിസ്താന് വിക്കറ്റ് നഷ്ടമായിരുന്നു. മുഹമ്മദ് റിസ്വാനായിരുന്നു പുറത്തായത്. 45 റൺസെടുത്ത ഫഹാർ നവാസാണ് പാകിസ്താൻനിരയിലെ ടോപ് സ്കോറർ. ഒടുവിൽ 160 റൺസെടുക്കാനെ പാകിസ്താന് സാധിച്ചുള്ളു.