ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ സൂപ്പർ എട്ടിൽ ബെർത്തുറപ്പിച്ച് ആസ്ട്രേലിയ. നമീബിയക്കെതിരായ മത്സരത്തിൽ ഒമ്പത് വിക്കറ്റിന്റെ വമ്പൻ ജയം നേടിയതോടെയാണ് ആസ്ട്രേലിയ സൂപ്പർ എട്ടിൽ സ്ഥാനമുറപ്പിച്ചത്. നമീബിയ ഉയർത്തിയ 72 റൺസ് വിജയലക്ഷ്യം 5.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ആസ്ട്രേലിയ മറികടന്നു.
ആദ്യം ബാറ്റ് ചെയ്ത നമീബിയയെ ആദം സാംബയുടെ ബൗളിങ്ങാണ് പിടിച്ചുകെട്ടിയത്. നാല് ഓവറിൽ 12 റൺസ് വഴങ്ങിയാണ് സാംബ നാല് വിക്കറ്റ് വീഴ്ത്തിയത്. ജോഷ് ഹാസൽവുഡ്, മാർക്ക് സ്റ്റോണിസ് എന്നിവർ രണ്ട് വിക്കറ്റും നേടി. പാറ്റ് കമ്മിൻസും നതാൻ എല്ലിസും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 36 റൺസെടുത്ത ഗെർഹാർഡ് ഇറാസ്മസ് മാത്രമാണ് നമീബിയനിരയിൽ അൽപമെങ്കിലും പിടിച്ചുനിന്നത്.
മറുപടി ബാറ്റിങ്ങിൽ 20 റൺസെടുത്ത ഡേവിഡ് വാർണർ പുറത്തായെങ്കിലും ട്രാവിസ് ഹെഡും മിച്ചൽ മാർഷും ചേർന്ന് 5.4 ഓവറിൽ കളി തീർത്തു. ഇതോടെ മൂന്ന് കളികളിൽ മൂന്നും ജയിച്ച ആസ്ട്രേലിയക്ക് ആറ് പോയിന്റായി. സ്കോട്ട്ലാൻഡും നമീബയുമാണ് ആസ്ട്രേലിയ ഉൾപ്പെടുന്ന ബി ഗ്രൂപ്പിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ.