മസ്കത്ത്: ലോകകപ്പ് യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിൽ ഒമാന്‍ സമനില. ബൗശര്‍ സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ കിർഗിസ്താനും ഒമാനും ഓരോ ഗോൾവീതം അടിച്ച് പിരിയുകയായിരുന്നു. ഇതോടെ ഗ്രൂപ്പ് ചാമ്പ്യൻമാരായി ഒമാൻ മൂന്നാം റൗണ്ടിൽ കടന്നു.
രണ്ടാം സ്ഥനത്തുള്ള കിർഗിസ്താനും അടുത്ത് റൗണ്ടിലേക്കുള്ള സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ആറു കളിയിൽനിന്ന് 13 പോയന്റുമായാണ് ഒമാൻ മൂന്നം റൗണ്ടിലേക്ക് കടന്നത്. ഇത്രയും കളിയിൽനിന്ന് കിർഗിസ്താന് 11പോയന്റാണുള്ളത്.
ആദ്യ പകുതിയിൽ കൊണ്ടും കൊടുത്തായിരുന്നു ഇരു ടീമുകളും മുന്നേറിയത്. ഇടതുവലതു വിങ്ങുകളിലൂടെയുള്ള ആക്രമണത്താൽ പലപ്പോഴും ഇരു ടീമുകളുടെയും ഗോൾ മുഖം വിറച്ചു. ഒടുവിൽ ഗ്യാലറിയിൽ തിങ്ങിനിറഞ്ഞിരുന്ന ഒമാനി കാണികളെ നിശബ്ദരാക്കി 19ാം മനിനിറ്റിൽ കിർഗിസ്താൻ ലീഡെടുത്തു.
കോർണർ കിക്കിലൂടെ ലഭിച്ച പന്ത് വളരെ മനോഹരമായി എൽദിയാർ സരിപ്ബെക്കോവ് വലയിലാക്കി. സമനിലപിടിക്കാൻ ഒമാൻ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ 57ാം മിനിറ്റിൽ ലഭിച്ച സെൽഫ് ഗോൾ ഒമാന്‍ ആശ്വാസമാകുകയും ചെയ്തു. എർസാൻ ടോകോട്ടയേവിന്റെ വകയായിരുന്നു സെൽഫ് ഗോൾ. തുടർന്ന് ഇരു ടീമുകളും വിജയത്തിനായി ശ്രമിച്ചെങ്കിലും ഗോൾ നേടാനായില്ല.