പട്ന: വ്യവസായിയിൽ നിന്നും പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ ബിഹാർ നിയുക്ത എം.പി രാജേഷ് രഞ്ജനെതിരെ (പപ്പു യാദവ്) കേസ്. ജൂൺ നാലിന് വോട്ടെണ്ണൽ നടക്കുന്നതിനിടെയായിരുന്നു സംഭവം.
ബിഹാറിലെ പൂർണിയയിലുള്ള വ്യനസായിയെ യാദവ് വിളിച്ചുവരുത്തുകയും ഒരു കോടി രൂപ നൽകാൻ ആവശ്യപ്പെടുകയുമാിരുന്നു. സംഭവത്തിന് പിന്നാലെ പപ്പു യാദവിനും അദ്ദേഹത്തിന്റെ സഹായി അമിത് യാദവിനും എതിരെ വ്യവസായി മുഫാസിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. 2021ലും 2023ലും യാദവ് സമാന രീതിയിൽ ആവശ്യം ഉന്നയിച്ചതായും പരാതിയിൽ ആരോപണമുണ്ട്. പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വരുന്ന അഞ്ച് വർഷക്കാലത്തേക്ക് താനുമായി ഇടപെടേണ്ടി വരുമെന്ന് പറഞ്ഞതായും പരാതിക്കാരൻ ആരോപിക്കുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ഭീഷണിപ്പെടുത്തിയും ബലപ്രയോഗത്തിലൂടെയും കാര്യങ്ങൾ നടത്തിയെടുക്കുന്നത് മുപ്പത് വർഷം നീണ്ട പപ്പു യാദവിന്റെ രാഷ്ട്രീയ ജീവിതത്തിൽ പലപ്പോഴും ആവർത്തിക്കപ്പെട്ടിട്ടുള്ളതാണ്. രണ്ട് തവണ ജെ.ഡി(യു) എം.പിയായിരുന്ന സന്തോഷ് കുശ്വാഹയോട് 23,847 വോട്ടിനായിരുന്നു പൂർണിയ മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച യാദവ് തെരഞ്ഞെടുക്കപ്പെടുന്നത്. തെരഞ്ഞെടുപ്പിന് മുൻപേ തന്റെ പാർട്ടിയായി ജൻ അധികാർ പാർട്ടി കോൺഗ്രസുമായി ലയിച്ചിരുന്നെങ്കിലും സംഖ്യകക്ഷിയായി ആർ.ജെ.ഡിയുമായി സൗഹൃദ പോരാട്ടത്തിലേർപ്പെടാനുള്ള കോൺഗ്രസിന്റെ വിമുഖതയെ തുടർന്ന സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയായിരുന്നു.
കോൺഗ്രസ് രാജ്യസഭാ എം.പി രഞ്ജീത് രഞ്ജൻ്റെ ഭർത്താവ് കൂടിയാണ് പപ്പു യാദവ് എന്ന രാജേഷ് രഞ്ജൻ.