ആന്റിഗ്വ: ട്വന്റി20 ലോകകപ്പിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും തോൽവി വഴങ്ങിയ ഒമാൻ സൂപ്പർ എട്ടിലെത്താതെ പുറത്തായി. സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ നടന്ന കളിയിൽ ഏഴ് വിക്കറ്റിനായിരുന്നു സ്കോട്ട്ലൻഡിന്റെ ജയം. ടോസ് നേടിയ ഒമാൻ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 150 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്കോട്ട്ലൻഡ് 13.1 ഓവറിൽ മൂന്ന് വിക്കറ്റിന് 153ലെത്തി.
ഒമാൻ മുൻ നിരയിൽ ഓപണർ പ്രതീക് അതാവാലൊയൊഴികെ (40 പന്തിൽ 54) ആർക്കും കാര്യമായ സംഭാവന നൽകാനായില്ല. വാലറ്റത്ത് അയാൻ ഖാൻ നടത്തിയ ചെറുത്തുനിൽപ്പാണ് (39 പന്തിൽ 41 നോട്ടൗട്ട്) സ്കോർ 150 റൺസിലെത്തിച്ചത്. ബ്രാൻഡൻ മക്മുള്ളന്റെ തകർപ്പൻ ബാറ്റിങ് സ്കോട്ട്ലൻഡിനെ അനായാസ ജയത്തിലെത്തിച്ചു. 31 പന്തിൽനിന്ന് 61 റൺസാണ് മക്മുള്ളൻ അടിച്ചത്. 20 പന്തിൽ 41 റൺസെടുത്ത ഒപണർ ജോർജ്മുനെസെയും നിർണായക സംഭാവന നൽകി.
ഗ്രൂപ് ബിയിൽ പോയന്റൊന്നുമില്ലാതെ അവസാന സ്ഥാനത്താണ് ഒമാൻ. അഞ്ച് പോയന്റുള്ള സ്കോട്ട്ലൻഡ് ആസ്ട്രേലിയയെ (4) മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് കയറി. നമീബിയക്കും (2) പിന്നിൽ നാലാമതാണ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്.