ന്യൂയോർക്: ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ മിന്നും പോരാട്ടങ്ങളിലൊന്നായ ഇന്ത്യ-പാകിസ്താൻ മത്സരം മഴമൂലം വൈകുന്നു.
മഴ തോർന്നെങ്കിലും ഇതുവരെ ടോസ് ഇടാനായിട്ടില്ല. ഗ്രൗണ്ടിലെ ഔട്ട് ഫീൽഡിൽ ഈർപ്പമുള്ളതിനാലാണ് ടോസ് വൈകുന്നത്. ന്യൂയോർക്കിലെ നസ്സാവു കൗണ്ടി ഇന്റർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ കളിയിൽ അയർലൻഡിനെ ആധികാരികമായി തോൽപ്പിച്ചാണ് രോഹിത് ശർമ നയിക്കുന്ന ഇന്ത്യയുടെ വരവ്. പുതുമുഖങ്ങളും ആതിഥേയരുമായ യു.എസ്.എയോട് തോറ്റതിന്റെ ക്ഷീണം കുറക്കാനാകും ബാബർ അസമിന്റെ നേതൃത്വത്തിലുള്ള പാകിസ്താൻ ശ്രമിക്കുക. പ്രവചനാതീതമായ പിച്ച് കൂടിയാകുമ്പോൾ അമേരിക്കൻ മണ്ണിൽ വീറുറ്റ പോര് ഉറപ്പാണ്.
മഴ പെയ്യാൻ 51 ശതമാനം സാധ്യതയുണ്ടെന്ന് കാലാവസ്ഥ പ്രവചനമുണ്ടായിരുന്നു. മത്സരം പൂർത്തിയാക്കുന്നതിന് 90 മിനിറ്റ് അധിക സമയം നീക്കിവച്ചിട്ടുണ്ട്. ഇരുടീമുകൾക്കും കുറഞ്ഞത് അഞ്ച് ഓവറെങ്കിലും ബാറ്റ് ചെയ്യാനായില്ലെങ്കിൽ മത്സരം ഉപേക്ഷിക്കും. റിസര്വ് ദിനമില്ല. കളി ഉപേക്ഷിക്കേണ്ടിവന്നാൽ ഇരുടീമുകൾക്കും ഓരോ പോയന്റ് വീതം ലഭിക്കും. ഈ ലോകകപ്പിൽ ആദ്യമായി ഗാലറി നിറയുന്ന മത്സരം കൂടിയാണിത്. 34,000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിലെ ടിക്കറ്റുകൾ വിറ്റുതീർന്നു.
പന്ത് ഏതു വഴിക്കും പോകുന്ന അപകടകരമായ പിച്ചാണ് നസ്സാവുവിലേത്. മഴ കൂടി പെയ്തതോടെ ബാറ്റിങ് കൂടുതൽ ദുഷ്കരമാകും. മൂന്ന് മത്സരങ്ങളിൽ രണ്ട് ടീമുകൾ മാത്രമാണ് ടീം സ്കോർ നൂറു കടത്തിയത്. മുൻ താരങ്ങളടക്കം ഈ പിച്ചിനെ രൂക്ഷമായാണ് വിമർശിച്ചത്. പിച്ചിനെതിരായ ആരോപണം ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിലും (ഐ.സി.സി) സമ്മതിക്കുന്നുണ്ട്.