ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്-യു.ജി) ഉൾപ്പെടെ മത്സരപരീക്ഷകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച ഡോ. കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഏഴംഗ വിദഗ്ധ സമിതിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടാഴ്ച കൂടി അനുവദിച്ച് സുപ്രീം കോടതി.
സമയപരിധി രണ്ടാഴ്ച നീട്ടണമെന്ന കേന്ദ്രസർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അനുവദിക്കുകയായിരുന്നു.
അതേസമയം, 2024 നീറ്റ്-യു.ജി റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു. പരീക്ഷയിൽ പൊതുവായി ക്രമക്കേട് നടന്നതിനോ നടത്തിപ്പിൽ വീഴ്ചയുണ്ടായതിനോ മതിയായ തെളിവുകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.