അങ്കമാലി: നഗരത്തിലെ ബാറിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ കൊലപാതകം അടക്കം നിരവധി കേസുകളിൽ ഉൾപ്പെട്ട ആറ് പേർ പൊലീസ് പിടിയിൽ. അങ്കമാലി കിടങ്ങൂർ സ്വദേശികളായ കിഴങ്ങൻപള്ളി വീട്ടിൽ ബിജേഷ് (ബിജു-37), മണാട്ട് വളപ്പിൽ വീട്ടിൽ വിഷ്ണു (33), തേറാട്ട് വീട്ടിൽ സന്ദീപ് (41), പവിഴപ്പൊങ്ങ് സ്വദേശികളായ പാലമറ്റം വീട്ടിൽ ഷിജോ ജോസ് (38), കിങ്ങിണിമറ്റം സുരേഷ് (തമ്പുരാട്ടി സുരേഷ്-43), കാലടി മറ്റൂർ പൊതിയക്കര വല്ലൂരാൻ വീട്ടിൽ ആഷിഖ് പൗലോസ് (25) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. 14ഓളം കേസുകളിൽ ഉൾപ്പെട്ട ഗുണ്ടാസംഘാംഗമായ കിടങ്ങൂർ സ്വദേശി ആഷിഖ് മനോഹരനാണ് (39) കൊല്ലപ്പെട്ടത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ആഷിഖിനെ സുഹൃത്തായ ആഷിഖ് പൗലോസാണ് ബാറിലെത്തിച്ചതത്രെ. പ്രതികളിൽ ചിലരെ മർദ്ദിച്ചതുമായി ബന്ധപ്പെട്ടും ആഷിഖ് മനോഹരനെതിരെ കേസുകളുണ്ട്. ഈ മർദ്ദനത്തിന്റെ വൈരാഗ്യമാണ് വാക്കുതർക്കത്തിൽ തുടങ്ങി കൊലപാതകത്തിൽ കലാശിച്ചത്. ഒളിവിലായിരുന്ന പ്രതികളെ അങ്കമാലിയിലെ വിവിധ ഇടങ്ങളിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
അറസ്റ്റിലായവരിൽ ഷിജോ ജോസ്, സന്ദീപ് എന്നിവരൊഴികെയുള്ളവർ നിരവധി കേസുകളിൽ ഉൾപ്പെട്ടവരാണ്. ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ ആർ.വി. അരുൺകുമാർ, എസ്.ഐ കെ. പ്രദീപ് കുമാർ, സി.പി.ഒമാരായ അജിത തിലകൻ, മുഹമ്മദ് ഷരീഫ്, കെ.എം. മനോജ്, എൻ.എസ്. അഭിലാഷ്, മുഹമ്മദ് അമീർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.