ബാലരാമപുരം: ബാലരാമപുരം എരുത്താവൂരിൽ ജിയോളജി പാസ് ഉപയോഗിച്ച് കല്ലുകൾ നീക്കിയ സ്ഥലത്ത് ഉടമയെ ഭീഷണിപ്പെടുത്തി ഗുണ്ടാപ്പിരിവ് നടത്തിയ പ്രതികളെ ബാലരാമപുരം പൊലീസ് അറസ്റ്റുചെയ്തു.
എരുത്താവൂർ സ്വദേശികളായ ശരൺഭവനിൽ ശ്യാം (29), സഹോദരൻ ശരൺ (28), തെക്കേ മലഞ്ചരുവ് ശ്രീവിലാസത്തിൽ ശ്രീകുമാർ (50) എന്നിവരാണ് പിടിയിലായത്. മറ്റ് പ്രതികളായ ബാലരാമപുരം സ്വദേശികളായ ശരത്, മനോജ്, സതീഷ് ചന്ദ്രൻ എന്നിവർ ഒളിവിലാണ്.
എരുത്താവൂർ ചെറുമല സ്വദേശിയായ രവീന്ദ്രനാഥിന്റെ ചെറുമലഭാഗത്തുള്ള വസ്തുവിലെ കല്ലുകൾ ജിയോളജി പാസ് നേടിയ ശേഷം വിഴിഞ്ഞം മുക്കോല ഭാഗത്തുള്ള ബേബി എന്നയാൾക്ക് സബ് കോൺട്രാക്ട് കൊടുത്ത് നീക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പ്രതികൾ രവീന്ദ്രനാഥിനെ ഭീഷണിപ്പെടുത്തി അമ്പതിനായിരം രൂപ ഗൂഗ്ൾപേ വഴി ശ്യാമിന്റെ അക്കൗണ്ടിലേക്ക് മാറ്റി.
തുടർന്ന് വീണ്ടും ഭീഷണിപ്പെടുത്തി കൂടുതൽ തുക ആവശ്യപ്പെട്ടപ്പോൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ബാലരാമപുരം എസ്.എച്ച്.ഒ ശ്യാം, എസ്.ഐ ജ്യോതി സുധാകർ, എ.എസ്.ഐ സന്തോഷ്, സീനിയർ സി.പി.ഒമാരായ അലക്സ്, സുധീഷ്, പ്രവീൺ ദാസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.