ബവേറിയ: യുവേഫ നാഷൻസ് ലീഗിൽ തോൽവി അറിയാതെ ഇറ്റലി രണ്ടാം റൗണ്ടിലേക്ക്. ഇറ്റലിയിലെ ഉഡിനീസ് ബ്ലൂ എനർജി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇസ്രയേലിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു. ഇറ്റാലിയൻ പ്രതിരോധ താരം ജുവാനി ഡി ലൊറെൻസോ ഇരട്ടഗോൾ നേടിയ മത്സരത്തിൽ ഇറ്റലിയുടെ സമ്പൂർണ ആധിപത്യമാണ് കണ്ടത്.
ആദ്യ പകുതിയിൽ 41 ാം മിനിറ്റിൽ ഇറ്റലിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റിയിലൂടെ സ്ട്രൈക്കർ മറ്റേ റെറ്റേഗ്വിയാണ് ലീഡെടുക്കുന്നത്. 54ാം മിനിറ്റിൽ ലൊറെൻസോ ലീഡ് ഉയർത്തി(2-0). 66ാം മിനിറ്റിൽ അബു ഫാനി ഇസ്രയേലിനായി മറുപടി ഗോൾ നേടിയെങ്കിലും 72ാം മിനിറ്റിൽ ഡേവിഡ് ഫ്രറ്റേസിയും 79ാം മിനിറ്റിൽ ലൊറെൻസോയുടെ രണ്ടാം ഗോളുമെത്തയതോടെ ഇസ്രയേൽ പതനം പൂർണമായി (4-1).
ജയത്തോടെ നാല് മത്സരങ്ങളിൽ മൂന്ന് ജയവും ഒരു സമനിലയും ഉൾപ്പെടെ 10 പോയിന്റുമായി ഇറ്റലി ലീഗ് എ ഗ്രുപ്പ് 2 പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി.
മറ്റൊരു മത്സരത്തിൽ നെതർലാൻഡ്സിനെ വീഴ്ത്തി ജർമനിയും തേരോട്ടം തുടരുകയാണ്. 64 ാം മിനിറ്റിൽ ജാമീ ലേവിലിങാണ് ഗോൾ നേടിയത്. നാല് കളിയിൽ നിന്ന് 10 പോയിൻറുമായി ജർമനി രണ്ടാം റൗണ്ട് ഉറപ്പിച്ചു കഴിഞ്ഞു. കൂടാതെ സ്വീഡൻ, തുർക്കി, ഹംഗറി ടീമുകൾക്ക് ജയം നാഷൻസ് ലീഗിൽ വിജയം കണ്ടെത്തി.