ന്യൂഡൽഹി: ഡൽഹിയിൽ വൻ ലഹരിവേട്ട തുടരുന്നു. വെള്ളിയാഴ്ച മൂന്നര കോടി രൂപയുടെ കൊക്കെയ്നുമായി രണ്ട് നൈജീരിയൻ സ്വദേശികളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച പശ്ചിമ ഡൽഹിയിൽനിന്ന് 2000 കോടി വിലവരുന്ന 200 കിലോഗ്രാം കൊക്കെയ്ൻ ഡൽഹി പൊലീസ് പിടികൂടിയിരുന്നു. ഈ കേസിൽ നാലുപേരെയാണ് പിടികൂടിയത്. ആറുപേർക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
വ്യാഴാഴ്ച പിടികൂടിയ ലഹരിമരുന്ന് കടത്തിൽ മുഖ്യ പ്രതി യു.കെ പൗരത്വമുള്ള ഇന്ത്യൻ വംശജൻ സുവീന്ദർ സിങ്ങാണെന്ന് പൊലീസ് പറഞ്ഞു. തെക്കൻ അമേരിക്കൻ രാജ്യങ്ങളിൽനിന്ന് കൊണ്ടുവന്ന മയക്കുമരുന്നിന്റെ വിതരണച്ചുമതല ഇയാൾക്കാണ്. കഴിഞ്ഞ ആഴ്ച 5000 കോടിയുടെ മയക്കുമരുന്ന് പിടിച്ചതോടെ ഇയാൾ രാജ്യം വിട്ടെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ ഇ.ഡിയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.