തിരുവനന്തപുരം : 2011-12 സാമ്പത്തിക വർഷം മുതൽ 2021-22 വരെ തിരുവനന്തപുരം ജില്ലയിലെ 16 മത്സ്യ ഗ്രാമങ്ങളിലായി 4190 കൃത്രിമപ്പാരുകൾ നിക്ഷേപിച്ചുവെന്ന് മന്ത്രി സജി ചെറിയാൻ. കൃത്രിമപ്പാരുകൾ സ്ഥാപിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ സുസ്ഥിര മത്സ്യബന്ധന വികസനവും ഉപജീവനമാർഗം പ്രോത്സാഹിപ്പിക്കലുംഎന്ന പദ്ധതിക്ക് 2022-23 വര്‍ഷം 13.02 കോടി രൂപയുടെ അനുമതി നല്‍കിയെന്നും എം. മുകേഷ്, എം. രാജഗോപാലൻ, കെ.വി. സുമേഷ്, തോട്ടത്തില്‍ രവീന്ദ്രൻ എന്നിവർക്ക് നിയമസഭയിൽ മന്ത്രി രേഖാമൂലം മറുപടി നൽകി.
ഈ പദ്ധതി നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് നടപ്പിലാക്കിയിട്ടുള്ളത്. “കൃത്രിമപ്പാരുകൾ സ്ഥാപിക്കുന്നതിലൂടെ കേരള തീരത്ത് സുസ്ഥിര മത്സ്യ ബന്ധനവും ഉപജീവനമാർഗങ്ങളുടെയും വര്‍ധിപ്പിക്കല്‍” എന്ന പദ്ധതിയുടെ രണ്ടാം ഘട്ടം കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ 96 മത്സ്യ ഗ്രമാങ്ങളിലായി നടപ്പാക്കുന്നതിന് 29.76 കോടി രൂപയുടെ പ്രൊപോസല്‍ അംഗീകാരത്തിനായി കേന്ദ്ര സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചു.
പദ്ധതിയുടെ മൂന്നാം ഘട്ടം മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 96 മത്സ്യ ഗ്രമാങ്ങളിലായി നടപ്പാക്കുന്നതിന് 25.8285 കോടി രൂപയുടെ പ്രൊപോസലും അംഗീകാരത്തിനായി കേന്ദ്ര സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചു.
നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡ് വഴി നടപ്പാക്കുന്ന സീ റാഞ്ചിങ് പദ്ധതി പ്രകാരം മൂന്ന് കോടി രൂപയുടെ (100 ശതമാനം കേന്ദ്രവിഹിതം ) പദ്ധതിക്ക് അംഗീകാരം ലഭ്യമായി. പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ കൃത്രിമപ്പാരുകള്‍ നിക്ഷേപിച്ചിട്ടുള്ള തെരഞ്ഞടുത്ത 10 ലോക്കേഷനുകളിലായി 10 ലക്ഷം പോമ്പാനോ/കോബിയ എന്നീ ഇനങ്ങളില്‍പ്പെട്ട മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിനു ഫിഷറീസ് വകുപ്പ് നടപടികള്‍ ആരംഭിച്ചു.
തീരക്കടലില്‍ കൃത്രിമപ്പാരുകള്‍ നിക്ഷേപിക്കുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന കൃത്രിമമായ ആവാസ വ്യവസ്ഥ വഴി ലഭിക്കുന്ന മത്സ്യങ്ങളെ കൂടാതെ ഈ പദ്ധതി പ്രകാരം നിക്ഷേപ്പിക്കപ്പെടുന്ന വാണിജ്യ പ്രാധാന്യമേറിയ മത്സ്യകുഞ്ഞുങ്ങളെയാണ്. ഈ പ്രദേശങ്ങളില്‍ നിന്നും ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് അധികമായി മത്സ്യങ്ങള്‍ ലഭിക്കും. അതിലൂടെ അവര്‍ക്ക് മെച്ചപ്പെട്ട വരുമാനം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.