ഗുഡ്ഗാവ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ഏറ്റവും വലിയ സമ്പന്നയും സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ സാവിത്രി ജിന്‍ഡാലിന് മിന്നും വിജയം. ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് സാവിത്രി ജിന്‍ഡാല്‍ സ്വതന്ത്രയായി മത്സരിച്ചത്. ഹരിയാനയിലെ ഹിസാര്‍ നിയമസഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയും മന്ത്രിയുമായ കമല്‍ ഗുപ്തയെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാം നിവാസിനെയും പരാജയപ്പെടുത്തിയാണ് സാവിത്രി ജിന്‍ഡാല്‍ 18,941 വോട്ടിന് വിജയിച്ചത്.
2005ലും 2009ലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഹിസാര്‍ മണ്ഡലത്തില്‍ നിന്നും സാവിത്രി നിയമസഭയിലെത്തിയിരുന്നു. പിന്നീട് ബി.ജെ.പിയിലെത്തിയെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചിക്കുകയായിരുന്നു. ഇതോടെ, പാര്‍ട്ടി വിട്ട് സ്വതന്ത്രയായി മത്സരിക്കുകയായിരുന്നു. ഹരിയാന നിയമസഭയില്‍ ‘ഹിസാറിലെ ജനങ്ങളുടെ ശബ്ദം’ എന്ന ടാഗ് ലൈനിലൂടെയാണ് സാവിത്രി ജിന്‍ഡാല്‍ ഇത്തവണ മത്സരരംഗത്തെത്തിയത്.
ഹിസാറിലെ ജനങ്ങളോടുള്ള നന്ദി പ്രകടിപ്പിച്ചുകൊണ്ട് സാവിത്രി ജിൻഡാൽ എക്സിലൂടെ ഹിസാർ കുടുംബത്തിന് നന്ദി അറിയിച്ചു. രാജ്യത്തെ ഏറ്റവും ധനികയായ സ്ത്രീയും ഇന്ത്യയിലെ ഏറ്റവും വലിയ 10 സമ്പന്നരിൽ ഏക വനിതാ ശതകോടീശ്വരിയുമാണ്. നോമിനേഷൻ പ്രഖ്യാപിച്ചതിന് ശേഷം ജിൻഡാൽ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞതിങ്ങനെയാണ്. ‘ഹിസാറിലെ ജനങ്ങൾ എന്റെ കുടുംബമാണ്, അവർ തന്നെയാണ് ഞാൻ മത്സരിക്കണമെന്ന് ആഗ്രഹിച്ചത്’