തിരുവനന്തപുരം: പൊന്നാനിയുടെ മാത്രമല്ല , കേരളത്തിന്റെ ശ്രദ്ധേയമാകുന്ന പദ്ധതികളിലൊന്നാണ് പൊന്നാനി അഴിമുഖത്തിന് കുറുകെ നിർമിക്കുന്ന കേബിള്‍ സ്റ്റേയഡ് പാലമെന്ന് മന്ത്രി എ..എ. മുഹമ്മദ് റിയാസ്. ഈ പാലത്തിന് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയെന്നും പി. നന്ദകുമാറിന്റെ സബ്മിഷന് മറപടി നൽകി.
ആർ.ബി.ഡി.സി.കെ യെ എസ്.പി.വി ആയി നിയമിച്ചിട്ടുണ്ട്. പദ്ധതിയുടെ ഡി.പി.ആര് അംഗീകരിച്ച് 280.09 കോടി രൂപ അനുവദിക്കുകയും ചെയ്തു. പദ്ധതിയുടെ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ തുടരുകയാണ്. ഭൂമിയേറ്റെടുക്കല്‍ നടപടിയുടെ ഭാഗമായി വിജ്ഞാപനം 2022 നവംബർ എട്ടിന് പ്രസിദ്ധീകരിച്ചു.
സർവേ പൂര്‍ത്തിയാക്കി ബി.വി.ആർ കലക്ടര്‍ അംഗീകരിച്ചു. തീരപ്രദേശത്ത് കൂടി കടന്നുപോകുന്ന ഈ പദ്ധതിക്ക് കേരള തീരദേശ പരിപാലന അതോറിറ്റിയില്‍ നിന്ന് സി.ആർ.ഇസെഡ് ക്ലിയറന്‍സ് 17.09.2022 സെപ്തംബർ 17ന് ലഭിച്ചു. തീരദേശ ഹൈവേയുടെ ഭൂമിയേറ്റെടുക്കല്‍ നടപടിക്ക് വേണ്ടി സര്‍ക്കാര്‍ പുറത്തിറക്കിയ സ്പെഷ്യല്‍ പാക്കേജ് , ഈ പദ്ധതിക്ക് ബാധകമാകുന്നതിന് പ്രത്യേകം സര്‍ക്കാര്‍ ഉത്തരവ് ആവശ്യമാണെന്ന എല്‍.എ വിഭാഗത്തിന്റെ ആവശ്യം റവന്യൂ വകുപ്പിന്റെ പരിഗണനക്ക് സമര്‍പ്പിച്ചിരിക്കുകയാണ്.
റവന്യൂ വകുപ്പ് മന്ത്രിയുമായി സംസാരിച്ച് ഈ നടപടികളില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ ആവശ്യപ്പെടാം. ഇപ്പോഴുള്ള സാങ്കേതികകാര്യങ്ങള്‍ വേഗത്തിലാക്കുന്നതിന് പ്രത്യേകയോഗം വിളിക്കാന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്താമെന്നും മന്ത്രി മറുപടി നൽകി.