ന്യൂഡൽഹി: ഇന്ത്യയുടെ സുരക്ഷക്ക് ഭീഷണിയാവുന്ന നടപടികൾ മാലദ്വീപിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു. നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യയുടെ സുരക്ഷയെ അട്ടിമറിക്കുന്നതൊന്നും മാലദ്വീപിന്റെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. മാലദ്വീപിന്റെ വിലമതിക്കാനാകാത്ത പങ്കാളിയും സുഹൃത്തുമാണ് ഇന്ത്യ. പരസ്പര ബഹുമാനത്തിന്റെയും പങ്കാളിത്ത താൽപര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ മേഖലകളിലുള്ള മറ്റു രാജ്യങ്ങളുമായി സഹകരണം വർധിപ്പിക്കുമ്പോഴും നമ്മുടെ മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും ബലികഴിക്കുന്ന ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താൻ മാലദ്വീപ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദ്വീപിൽ നിന്നും ഇന്ത്യൻ സൈന്യത്തെ പിൻവലിക്കുന്നതും സംബന്ധിച്ചും അദ്ദേഹം പ്രതികരണം നടത്തി. മാലദ്വീപിന്റെയും ഇന്ത്യയുടെയും മുൻഗണനകളെയും ആശങ്കകളെയും കുറിച്ച് ഇരുരാജ്യങ്ങൾക്കും ഇപ്പോൾ മെച്ചപ്പെട്ട ധാരണയുണ്ട്. മാലദ്വീപിലെ ജനങ്ങൾ ആവശ്യപ്പെട്ട കാര്യമാണ് ഞാൻ നടപ്പാക്കിയത്. ആഭ്യന്തര പ്രാധാന്യം അനുസരിച്ചുള്ള വിഷയങ്ങൾക്ക് മുൻഗണന നൽകാനുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.