ഗസ്സ: ഗസ്സ അധിനിവേശത്തിന്റെ ഒന്നാം വാർഷികദിനത്തിൽ ജബലിയയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ. അഭയാർഥി ക്യാമ്പിന് നേരെ ഉൾപ്പടെ ഇസ്രായേൽ ആക്രമണം നടത്തി. 17 പേരാണ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ജബലിയക്ക് പുറമേ വടക്കൻ ഗസ്സയിൽ ഇസ്രായേൽ ആക്രമണം കടുപ്പിക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.
ജബലിയയിൽ നടന്ന ആക്രമണത്തിൽ മരിച്ചവരിൽ ഒമ്പത് പേർ കുട്ടികളാണെന്ന് ഫലസ്തീൻ സിവിൽ ഡിഫൻസ് വ്യക്തമാക്കി. പ്രദേശത്ത് ഇസ്രായേൽ ശക്തമായി സൈന്യത്തേയും വിന്യസിച്ചിട്ടുണ്ട്. മാസങ്ങൾക്ക് ശേഷമാണ് ഇസ്രായേൽ ഇവിടെ സൈനിക വിന്യാസം നടത്തുന്നത്.
രാത്രി നിരവധി തവണ ജബലിയക്ക് നേരെ ആക്രമണമുണ്ടായെന്ന് ഫലസ്തീനിയൻ സിവിൽ ഡിഫൻസ് വക്താവ് മഹമുദ് ബാസൽ പറഞ്ഞു. മാസങ്ങൾക്കിടയിൽ ശക്തമായ ആക്രമണമാണ് ജബലിയ നിവാസികൾ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യോമാക്രമണത്തിന് പുറമേ ടാങ്കുകൾ ഉപയോഗിച്ച് കരയാക്രമണവും ഇസ്രായേൽ നടത്തുന്നുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, അഭയാർഥി ക്യാമ്പിന് നേരെ ആക്രമണം നടത്തിയ വിവരം ഇസ്രായേൽ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. റസിഡൻഷ്യൽ ബിൽഡിങ്ങുകളും സ്കുളുകളും ആശുപത്രികളും ആക്രമണത്തിൽ ഇസ്രായേൽ തകർത്തിട്ടുണ്ട്.