താഷ്കന്റ്: ഫിഫ ഫുട്സാൽ ലോകകപ്പ് ഫൈനലിൽ ബദ്ധവൈരികളായ അർജന്റീനയെ വീഴ്ത്തി ബ്രസീലിന് കിരീടം. ഉസ്ബകിസ്താനിൽ നടന്ന കലാശപ്പോരിൽ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ബ്രസീലിന്റെ ജയം.
ആറാം മിനിറ്റിൽ തന്നെ ഫെറാവോയിലൂടെ ബ്രസീൽ അർജന്റീന വലയിൽ പന്തെത്തിച്ചിരുന്നു. ഇതിന്റെ ആഘാതം മാറും മുമ്പ് റഫയിലൂടെ ബ്രസീൽ ലീഡ് ഇരട്ടിപ്പിച്ചു. 39ാം മിനിറ്റിൽ മാത്യാസ് റോസയിലൂടെ അർജന്റീന ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും തുടർമുന്നേറ്റങ്ങളൊന്നും ലക്ഷ്യത്തിലെത്തിയില്ല. ഇതോടെ ബ്രസീലിന് സ്വപ്ന കിരീടം.
മറ്റൊരു മത്സരത്തിൽ ഫ്രാൻസിനെ ഗോളിൽ മുക്കി യുക്രെയ്ൻ മൂന്നാം സ്ഥാനം നേടി. ഒന്നിനെതിരെ ഏഴ് ഗോളിനായിരുന്നു യുക്രെയ്നിന്റെ ജയം.