മൊറാദാബാദ്: വ്യാജ രക്തദാന വിഡിയോ സമൂഹ മാധ്യമത്തിൽ വൈറലായതിനെത്തുടർന്ന് വിവാദത്തിന്റെ കേന്ദ്രമായിരിക്കുകയാണ് മൊറാദാബാദ് മേയർ വിനോദ് അഗർവാൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 74ാം ജന്മദിനത്തോടനുബന്ധിച്ച് മൊറാദാബാദിൽ ഭാരതീയ ജനതാ യുവമോർച്ച സംഘടിപ്പിച്ച രക്തദാന ക്യാമ്പിനിടെയാണ് സംഭവം. ക്യാമ്പിൽ മേയർ രക്തം ദാനം ചെയ്യാൻ തയ്യാറായി കട്ടിലിൽ കിടക്കുന്നതും ഡോക്ടർ രക്തം എടുക്കാനൊരുങ്ങുമ്പോൾ അവസാന നിമിഷം പിന്മാറുന്നതുമാണ് ദൃശ്യങ്ങളിൽ.
ഡോക്ടർ സൂചി കുത്താനൊരുങ്ങിയപ്പോൾ അത് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഒരു തുള്ളി രക്തം പോലും നൽകാതെ കക്ഷി സ്ഥലംവിട്ടു. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അതിവേഗം പ്രചരിക്കുകയും അഗർവാൾ ട്രോളുകൾക്കിരയാവുകയും ചെയ്തു. നിരവധി പേർ മേയറെ പരിഹസിച്ചു. ഫോട്ടോ ഷൂട്ടിന് കിടന്നയാൾക്ക് ‘ഒന്നാന്തരം നടനെ’ന്ന പട്ടം നൽകി.
BJP Mayor Vinod Aggarwal in Moradabad, UP went to donate blood on Prime Minister Modi’s birthday, once shooting was over they just removed the plaster and walked away?
All frauds are in BJP?
pic.twitter.com/LfHcZjQUuA— Vijay Thottathil (@vijaythottathil) September 20, 2024
കാര്യം പിടിവിട്ടത് രക്തദാനത്തിന്റെ വാർത്താ കട്ടിങ്ങുകൾ അഗർവാൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കിട്ടതോടെയാണ്. ‘രാജ്യത്തിന്റെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 74ാം ജന്മദിനത്തിൽ ഭാരതീയ ജനതാ യുവമോർച്ചയും മൊറാദാബാദ് മെത്രാപ്പോലീത്തയും രക്തദാന ക്യാമ്പ് സംഘടിപ്പിച്ചുവെന്നും സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിനായി ക്യാമ്പിൽ രക്തം ദാനം ചെയ്തുവെന്നും’ അവകാശപ്പെട്ടായിരുന്നു മേയറുടെ പോസ്റ്റ്.
ഇതോടെ, വ്യാജ രക്തദാനത്തിന്റെ വിഡിയോകളുമായി മേയറെ സൈബറിടത്തിൽ ‘നിർത്തിപ്പൊരിച്ചു’. ‘ഇത് റീലുകളുടെ യുഗമാണ്. ഫോട്ടോകളും റീലുകളും ഉപയോഗിച്ച് ആർക്കെങ്കിലും സർക്കാറിനെ നയിക്കാൻ കഴിയുന്നുവെങ്കിൽ, ഇദ്ദേഹത്തെപ്പോലുള്ള ശിഷ്യന്മാർ ഉണ്ടാകുക സ്വാഭാവികം. പത്ത് വർഷമായി ഈ രാജ്യത്ത് ഒരു വലിയ നാടകം അരങ്ങേറുന്നുവെന്നായിരുന്നു’ ഒരു ഉപയോക്താവിന്റെ പരിഹാസം.