മുംബൈ: ബി.ജെ.പി എം.എൽ.എ നിതേഷ് റാണയുടെ വിദ്വേഷ പ്രസംഗത്തിന് മറുപടിയുമായി എ.ഐ.എം.ഐ.എം നേതാവ് വാരിസ് പത്താൻ രംഗത്ത്. നായ്ക്കൾ കുരയ്ക്കുന്നു, പക്ഷേ സിംഹം അത് കാര്യമാക്കുന്നില്ല. 24 മണിക്കൂർ പൊലീസിനെ നീക്കാൻ റാണെ ആവശ്യപ്പെട്ടു. ആ 24 മണിക്കൂറിനുള്ളിൽ അദ്ദേഹം എന്തുചെയ്യുമെന്ന് എനിക്ക് ചോദിക്കണം. അതേ കാര്യം പറഞ്ഞത് ഞാൻ ആയിരുന്നെങ്കിൽ ഇപ്പോൾ ജയിലിലായേനെ -വാരിസ് പത്താൻ പറഞ്ഞു.
നിതേഷ് പറഞ്ഞതുപോലെ പള്ളിയിലെങ്ങാനും പ്രവേശിക്കാൻ ധൈര്യപ്പെട്ടാൽ പിന്നെ സ്വന്തമായി പുറത്തിറങ്ങാനാകില്ല. സ്ട്രെച്ചറിലായിരിക്കും കൊണ്ടുപോകേണ്ടി വരിക -എന്നും എ.ഐ.എം.ഐ.എം നേതാവ് പറഞ്ഞു.
മഹാരാഷ്ട്രയിലെ കൻകാവിൽ നിന്നുള്ള ബി.ജെ.പി നേതാവും എം.എൽ.എയുമായ നിതേഷ് റാണയാണ് വിദ്വേഷ പ്രസംഗം നടത്തിയിരുന്നത്. പൊലീസിന് ഒരു ദിവസം അവധി നൽകുക, ഹിന്ദുക്കൾ അവരുടെ ശക്തി എന്താണെന്ന് കാണിക്കും. അടുത്ത തവണ നിങ്ങൾ ലൗ ജിഹാദ് കേസ് കാണുമ്പോൾ, ആളെ കണ്ടെത്തി അവന്റെ എല്ല് ഒടിക്കണം. എന്നെ വിളിച്ചാൽ മതി, നിങ്ങൾക്ക് ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പാക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ് -എന്നായിരുന്നു സാൻഗിലിൽ നടത്തിയ പ്രസംഗത്തിൽ നിതേഷ് റാണെ പറഞ്ഞത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഭരണത്തിലുള്ള സർക്കാറും നിതേഷ് റാണെക്കെതിരെ നടപടിയെടുക്കാത്തതിനെയും വാരിസ് പത്താൻ വിമർശിച്ചു.