ദളപതി വിജയ് യെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ചിത്രമാണ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിച്ചത്. എന്നാൽ തിയറ്ററിൽ നിന്നും മോശമല്ലാത്ത കളക്ഷൻ സിനിമ നേടുന്നുണ്ട്. ചിത്രത്തിന് നെഗറ്റീവ് റിപ്പോർട്ട് പറയുന്നവർ ചെന്നൈ സൂപ്പർ കിങ്സിനെ താത്പര്യമില്ലാത്തവരാണെന്നാണ് വെങ്കട്ട് പ്രഭു പറയുന്നത്. ട്വിറ്ററിൽ നടന്ന ഒരു ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ചെന്നൈ സൂപ്പർ കിങ്സിനെ പുകഴ്ത്തിയത് തമിഴ്നാടിന് പുറത്തുള്ള ആളുകൾക്ക് ഇഷ്ടമായിട്ടുണ്ടാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
‘ചെന്നൈ സൂപ്പർ കിങ്സിനെ പുകഴ്ത്തിയത് ആയിരിക്കും നെഗറ്റീവ് റിപ്പോര്‍ട്ടിന് കാരണം. സി.എസ്.കെ പരാമർശം തമിഴ്നാടിന് പുറത്തുള്ള പ്രേക്ഷകരിൽ നന്നായി എത്തിചേർന്നിട്ടുണ്ടാകില്ല. ഞാൻ ഒരു സി.എസ്.കെ ആരാധകനായതുകൊണ്ടാണ് മുംബൈ ഇന്ത്യന്‍സ്, ആർ.സി.ബി എന്നിവരുടെ ആരാധകർ എന്നെ എപ്പോഴും ട്രോളുന്നത്. ഞാൻ സി,എസ്.കെയെ പിന്തുണക്കുന്ന ആളാണ് അതിൽ എനിക്ക് ഒന്നും ചെയ്യാനില്ല,’ തമാശരുപേണെ വെങ്കട്ട് പ്രഭു പറഞ്ഞു.
സെപ്റ്റംബർ അഞ്ചിന് തിയറ്ററിൽ എത്തിയ ഗോട്ടിൽ വിജയ്ക്കൊപ്പം മലയാളി താരം ജയറാം, പ്രശാന്ത്, പ്രഭുദേവ അജ്ൽ അമീർ, സ്നേഹ എന്നിവും പ്രധാനവേഷത്തിലെത്തിയിരുന്നു. മീനാക്ഷി ചൗധരിയായിരുന്നു നായികാ വേഷത്തിലെത്തിയത്. ചിത്രത്തിലെ ഒരു ഗാനത്തിൽ ത്രിഷയും പ്രത്യക്ഷപ്പെടുന്നുണ്ട്.