ദുബൈ: യു.എസ് സൈന്യത്തിന്റെ ഡ്രോൺ വെടിവെച്ചിട്ടതായി യമനിലെ ഹൂതികൾ. എം.ക്യു-9 ഡ്രോൺ യമനിലെ മരിബ് പ്രവിശ്യയിലാണ് തകർത്തതെന്ന് ഹൂതി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്യ സരീ അവകാശപ്പെട്ടു.
ഇതു സംബന്ധിച്ച വിശദാംശങ്ങൾ നൽകാൻ അദ്ദേഹം തയാറായില്ല. ഫലസ്തീൻ ജനതയുടെ വിജയവും യമന്റെ പ്രതിരോധവും ലക്ഷ്യമിട്ട് സൈനിക നീക്കം തുടരുമെന്നും സരീ വ്യക്തമാക്കി. വാതക, എണ്ണപ്പാടങ്ങളുള്ള യമന്റെ പ്രധാന മേഖലയാണ് മരിബ്. യമനിൽ ഡ്രോൺ തകർത്തെന്ന റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ലെന്ന് യു.എസ് സൈന്യം പ്രതികരിച്ചു.
അതേസമയം, ഡ്രോൺ വെടിവെച്ചിട്ടെന്ന അവകാശവാദത്തിന് പിന്നാലെ, ഇബ്ബ് നഗരത്തിന് സമീപം യു.എസ് നേതൃത്വത്തിൽ നിരവധി തവണ വ്യോമാക്രമണങ്ങൾ നടന്നതായി ഹൂതികളുടെ അൽ മസിറ ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്തു.