തിരുവനന്തപുരം: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ചകൾ. മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പി ശൈഖ് ദർവേസ് സാഹിബുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും ജോൺ ബ്രിട്ടാസ് എം.പിയും യോഗത്തിൽ പങ്കെടുത്തു.
ഒന്നരമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കിടേശിനെയും മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചു് എ.ഡി.ജി.പി അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് കൂടിക്കാഴ്ച.
ആർ.എസ്.എസ് നേതാവുമായുള്ള അജിത് കുമാറിന്റെ കൂടിക്കാഴ്ച പുറത്തു വന്നതിനു പിന്നാലെ ഇദ്ദേഹത്തെ എ.ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യമുയരുകയാണ്. അജിത് കുമാറിനെതിരായ പ്രത്യേക അന്വേഷണ റിപ്പോർട്ടിന് കാത്തുനിൽക്കാതെ മുഖ്യമന്ത്രി നടപടിയെടുക്കണമെന്നാണ് ആവശ്യം. നിലവിൽ അജിത് കുമാർ അവധിയിലാണ്.