ന്യൂഡൽഹി: രാഷ്ട്രപതി നാമനിർദേശം ചെയ്ത ആറ് അംഗങ്ങളുടെ പിന്തുണ ലഭിച്ചതോടെ രാജ്യസഭയിൽ നേരിയ ഭൂരിപക്ഷം നേടി ബി.ജെ.പി. ഇനി വഖഫ് ഭേദഗതി ഉൾപ്പെടെ സുപ്രധാന ബില്ലുകൾ പാസാക്കാൻ ബി.ജെ.പിക്ക് കഴിയും. 96 അംഗങ്ങളാണ് ബി.ജെ.പിക്ക് രാജ്യസഭയിലുള്ളത്. എൻ.ഡി.എക്ക് 113 അംഗങ്ങളുണ്ട്. നാമനിർദേശം ചെയ്യപ്പെട്ട ആറ് അംഗങ്ങളുടെ പിന്തുണ ലഭിക്കുന്നതോടെ അംഗസംഖ്യ 119 ആവും.
കോൺഗ്രസിന് 27 അംഗങ്ങളാണുള്ളത്. സഖ്യകക്ഷികളുടെ 58 ഉൾപ്പെടെ പ്രതിപക്ഷ സഖ്യത്തിന്റെ മൊത്തം അംഗസംഖ്യ 85 മാത്രമാണ്. ഇവർക്ക് പുറമെ, മുന്നണികളുടെ ഭാഗമല്ലാത്ത വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിക്ക് ഒമ്പത് അംഗങ്ങളും ബി.ജെ.ഡിക്ക് ഏഴ് അംഗങ്ങളുമുണ്ട്. മൂന്ന് സ്വതന്ത്രരും എ.ഐ.എ.ഡി.എം.കെക്ക് നാല് അംഗങ്ങളുമുണ്ട്. കേന്ദ്രഭരണ പ്രദേശമായി മാറിയ ജമ്മു -കശ്മീരിന്റെ നാല് രാജ്യസഭ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ആന്ധ്രപ്രദേശിന്റെ നാല് സീറ്റും ഒഡിഷയുടെ ഒരു സീറ്റും ഒഴിഞ്ഞുകിടക്കുന്നുണ്ട്. മാത്രമല്ല, നാല് അംഗങ്ങൾ നാമനിർദേശം ചെയ്യപ്പെടാനുമുണ്ട്. 2014 ൽ അധികാരത്തിലെത്തിയശേഷം ആദ്യമായാണ് ബി.ജെ.പി രാജ്യസഭയിൽ ഭൂരിപക്ഷം നേടുന്നത്.