ന്യൂഡൽഹി: അസമിൽ ആധാർ ലഭിക്കാൻ പുതിയ വ്യവസ്ഥ കൂടി ചേർത്ത് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പുതുതായി ആധാറിന് അപേക്ഷിക്കുന്നവർ എൻ.ആർ.സി അപ്ലിക്കേഷൻ റസീപ്റ്റ് നമ്പർ കൂടി സമർപ്പിക്കണമെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ആധാർ കാർഡിന്റെ അപേക്ഷകൾ സംസ്ഥാനത്തെ ജനസംഖ്യയേക്കാൾ കൂടുതലായിരിക്കുകയാണ്. ഇത് ചിലരുടെ പൗരത്യം സംബന്ധിച്ച് സംശയം ഉയർത്തുകയാണ്. ഇതിനാലാണ് എൻ.ആർ.സി അപ്ലിക്കേഷൻ റസീപ്റ്റ് നമ്പർ കൂടി ഇതിനൊപ്പം നൽകാൻ നിർദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
അനധികൃതമായി സംസ്ഥാനത്തെത്തുന്നവർ ആധാർ കാർഡ് നേടുന്നത് തടയാൻ പുതിയ നീക്കം സഹായിക്കും. ഇക്കാര്യത്തിൽ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന വ്യവസ്ഥകൾ കർശനമാണ്. അസമിൽ അത്ര എളുപ്പത്തിൽ ആധാർ കാർഡ് ലഭിക്കില്ല.
നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസണിൽ ബയോമെട്രിക്സ് രജിസ്റ്റർ ചെയ്ത 9.55 ലക്ഷം പേർക്ക് ആധാറിന് അപേക്ഷിക്കുമ്പോൾ റെസീപ്റ്റ് നമ്പർ നൽകേണ്ടെന്നും ശർമ്മ വിശദീകരിച്ചുണ്ട്. വിദേശത്ത് നിന്ന് അനധികൃതമായി എത്തിയവരെ കണ്ടെത്താൻ പരിശോധനകൾ കൂടുതൽ കർശനമാക്കും. ബംഗ്ലാദേശിൽ നിന്ന് എത്തിയ നിരവധി പേരെയാണ് ഈയടുത്തതായി കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമ അസമിലെ ബാർപേട്ട ജില്ലയിൽ 28 മുസ്ലിംകളെ പൗരന്മാരല്ലെന്ന് ഫോറിനേഴ്സ് ട്രിബ്യൂണൽ പ്രഖ്യാപിച്ചിരുന്നു . ഇവരെ ഗോൽപാര ജില്ലയിലുള്ള തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി. 19 പുരുഷൻമാരേയും എട്ട് സ്ത്രീകളേയുമാണ് തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റിയത്.