ന്യൂഡൽഹി: വിവിധ ഹൈകോടതികളിൽ കെട്ടിക്കിടക്കുന്ന 62000 കേസുകൾ 30 വർഷം വരെ പഴക്കമുള്ളവയാണെന്ന് റിപ്പോർട്ട്. 195 മുതൽ നീക്കം ചെയ്യാൻ കാത്തിരിക്കുന്ന മൂന്ന് കേസുകളും ഇതിൽ ഉൾപ്പെടും.
ഔദ്യോഗിക ഡാറ്റകൾ പ്രകാരം, 1954 മുതൽ നാല് കേസുകളും 1955 മുതൽ ഒമ്പത് കേസുകളുമാണ് ഹൈകോടതികളിൽ കെട്ടിക്കിടക്കുന്നത്. 1952 മുതൽ കെട്ടിക്കിടക്കുന്ന മൂന്നു കേസുകളിൽ രണ്ടെണ്ണം കൊൽക്കത്ത ഹൈകോടതിയിലാണ്. ഒരെണ്ണം മദ്രാസ് ഹൈകോടതിയിലും.
ജുഡീഷ്യറിയിൽ നിലവിലുള്ള മാറ്റിവെക്കൽ പ്രവണത അവസാനിപ്പിക്കണമെന്ന് കഴിഞ്ഞാഴ്ച രാഷ്ട്രപതി ദ്രൗപതി മുർമു ആവശ്യപ്പെട്ടിരുന്നു. ആ പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണം. ദീർഘകാലമായി കെട്ടിക്കിടക്കുന്ന കേസുകൾ ജുഡീഷ്യറിക്ക് വലിയ വെല്ലുവിളിയാണെന്നും അവർ സൂചിപ്പിച്ചു.
ഹൈകോടതികളിൽ കെട്ടിക്കിടക്കുന്ന 58.59 ലക്ഷം കേസുകളിൽ, 42.64 ലക്ഷം കേസുകൾ സിവിൽ സ്വഭാവമുള്ളതും 15.94 കേസുകൾ ക്രിമിനൽ സ്വഭാവമുള്ളതുമാണ്. നാഷനൽ ജുഡീഷ്യൽ ഡാറ്റ ഗ്രിഡ് പ്രകാരം ഹൈകോടതികളിൽ കെട്ടിക്കിടക്കുന്ന 2.45 ലക്ഷം കേസുകൾക്ക് 20ഉം 30 ഉം വർഷം പഴക്കമുണ്ടെന്നാണ് പറയുന്നത്. സമാന രീതിയിൽ ജില്ലാ കോടതികളിലും സുപ്രീംകോടതികളിലും കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്.