കൊച്ചി: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്. അജിത് കുമാര്‍ ആര്.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളയുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ അത് ഗൗരവമുള്ളതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കൂടിക്കാഴ്ച എന്തിനെന്നറിയാനുള്ള ആകാംക്ഷ എല്ലാ കേരളീയര്‍ക്കും സി.പി.ഐക്കുമുണ്ട്. ആര്.എസ്.എസ് മേധാവിയുമായി കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് എന്ത് കാര്യമാണ് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.
സ്വന്തം കാർ ഒഴിവാക്കി സ്വകാര്യ കാറിൽ പോയെന്ന് പറയുന്നത് എന്തിനാണെന്നും ബിനോയ് വിശ്വം ചോദിച്ചു. തൃശൂര്‍ പൂരം കലക്കല്‍ പോലെയുള്ള കാര്യങ്ങള്‍ നടന്ന പശ്ചാത്തലത്തിലാണ് താന്‍ ഈ ചോദ്യം ഉന്നയിക്കുന്നത്.
എല്‍.ഡി.എഫിന് ആര്.എസ്.എസുമായി ഒരു ബന്ധവുമില്ല. ഉണ്ടാകുക വയ്യ. ആശയപരവും രാഷ്ട്രീയവും സൈദ്ധാന്തികവുമായി എല്‍.ഡി.എഫിനും ആര്.എസ്.എസിനും ഇടയിൽ ഒന്നുമില്ലെന്നും ബിനോയ് വിശ്വം അടിവരയിട്ടു. പി.വി. അൻവറിന്റെ ആരോപണത്തിൽ ഗൗരവമുണ്ട്. എം.എൽ.എയുടെ ആരോപണത്തെ അതേ ഗൗരവത്തിൽ കാണാനുള്ള കടമ സർക്കാറിനുണ്ടെന്നും ബിനോയ് വിശ്വം ഓർമിപ്പിച്ചു.