ഗസ്സ: ഗസ്സയിൽ നരനായാട്ട് അവസാനിപ്പിക്കാതെ ഇസ്രായേൽ. മധ്യ, തെക്കൻ ഗസ്സ മുനമ്പിലെ രണ്ട് വീടുകൾക്ക് നേരെ ഇസ്രായേൽ വ്യോമസേന നടത്തിയ ബോംബാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ വൃത്തങ്ങൾ അറിയിച്ചു.
മധ്യ ഗസ്സയിലെ നുസൈറാത്ത് അഭയാർഥി ക്യാമ്പിന് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന വീടിന് നേരെ വെള്ളിയാഴ്ച ഇസ്രായേൽ ആക്രമണം നടത്തിയതായി ഫലസ്തീൻ സുരക്ഷാ വൃത്തങ്ങൾ സിൻഹുവ വാർത്താ ഏജൻസിയോട് പറഞ്ഞു.
വ്യോമാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായും നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു, വെള്ളിയാഴ്ച തെക്കൻ ഗസ്സയിലെ സെൻട്രൽ ഖാൻ യൂനിസിലെ വീടിന് നേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ സിവിൽ ഡിഫൻസ് പ്രസ്താവനയിൽ പറഞ്ഞു.
സംഭവത്തെക്കുറിച്ച് ഇസ്രായേൽ സൈന്യം പ്രതികരിച്ചിട്ടില്ല.
2023 ഒക്ടോബർ ഏഴിന് ശേഷം ഗസ്സ മുനമ്പിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ നരനായാട്ടിൽ ഫലസ്തീൻകാരുടെ മരണസംഖ്യ 40,878 ആയി ഉയർന്നതായി ഗസ്സ ആരോഗ്യവകുപ്പ് അധികൃതർ വ്യാഴാഴ്ച പ്രസ്താവനയിൽ അറിയിച്ചു.