ലണ്ടൻ: ഭൂമിയിലെ ഏറ്റവും ചൂടേറിയ വേനൽക്കാലമായിരിക്കും ഈ വർഷത്തേതെന്ന് കോപ്പർനിക്കസ് കാലാവസ്ഥാ വ്യതിയാന സർവിസിൽ നിന്നുള്ള റിപ്പോർട്ടുകൾ. 1991-2020 ദീർഘകാല ശരാശരിയേക്കാൾ 1.54 ഡിഗ്രി സെൽഷ്യസാണ് യൂറോപ്പിലുടനീളം ഏറിയ ചൂട്. വ്യാവസായിക കാലഘട്ടത്തിന് മുമ്പുള്ള നിലവാരത്തേക്കാൾ ആഗോള ശരാശരി താപനില 1.5സെൽഷ്യസ് കവിഞ്ഞ 14 മാസകാലയളവിൽ 13ാമത്തെ മാസമായി ആഗസ്റ്റ് മാറി.
2015നു ശേഷം ഏറ്റവും തണുപ്പുള്ള വേനൽക്കാലം ആയിരുന്നിട്ടും യൂറോപ്പിൽ ഭൂരിഭാഗത്തും ശരാശരി വേനൽക്കാലത്തേക്കാൾ ചൂട് അനുഭവപ്പെട്ടു. ഈ വർഷം ഇതുവരെയുള്ള ആഗോള ശരാശരി താപനില 0.7C ആണ്. ഇത് 1991-2020 ലെ ശരാശരിയേക്കാൾ ഏറ്റവും ഉയരത്തിലാണ്. ഇതിന്റെ പ്രതിഫലനമായി ലോകമെമ്പാടും ഉഷ്ണതരംഗങ്ങളും തീവ്രമായ കാലാവസ്ഥാ ആഘാതങ്ങളും സംഭവിച്ചു. ഈ വേനൽക്കാലത്ത് താപനിലയുമായി ബന്ധപ്പെട്ട സംഭവങ്ങൾ കൂടുതൽ തീവ്രമാകുമെന്നും കോപ്പർനിക്കസ് ഡെപ്യൂട്ടി ഡയറക്ടർ സാമന്ത ബർഗെസ് പറഞ്ഞു.
യൂറോപ്പിലുടനീളം വേനൽക്കാലത്ത് താപനില റെക്കോർഡുകൾ തകർത്തു. ഓസ്ട്രിയ അവരുടെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തി. സ്പെയിന്റെ ഏറ്റവും ചൂടേറിയ മാസമായി ആഗസ്റ്റ് മാറി. യൂറോപ്പിലുടനീളമുള്ള തെക്ക്- കിഴക്കൻ പ്രദേശങ്ങളിൽ ചൂട് കേന്ദ്രീകരിക്കുമ്പോൾ റിപ്പബ്ലിക് ഓഫ് അയർലൻഡ്, യുകെ, പോർച്ചുഗലിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ, ഐസ്ലാൻഡ്, തെക്കൻ നോർവേ എന്നിവിടങ്ങളിൽ ഇത് തണുപ്പേറ്റി.
ആഗോള താപനില വർധനയുടെ ഏറ്റവും പ്രധാനപ്പെട്ട കാരണം മനുഷ്യന്റെ പ്രവർത്തനങ്ങളാണെങ്കിലും എൽ നിനോ മൂലമുള്ള സ്വാഭാവിക കാലാവസ്ഥാരീതിയാണ് 2023ലും 24ലും റെക്കോർഡ് ചൂടിനിടയാക്കിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2023 ജൂൺ മുതൽ 2024 മെയ് വരെ എൽ നിനോ കിഴക്കൻ പസഫിക്കിലെ സമുദ്രോപരിതല താപനിയേറ്റി. ഉയർന്ന സമുദ്രോപരിതല താപനില അന്തരീക്ഷത്തിലേക്ക് കൂടുതൽ ചൂട് പ്രസരണം ചെയ്തു. എൽ നിനോ അവസാനിച്ചെങ്കിലും ആഗോള താപനില വർധിപ്പിക്കുന്നതിലുള്ള ഇതിന്റെ പങ്ക് 2024നെ മൊത്തത്തിൽ സ്വാധീനിക്കും. വരും മാസങ്ങളിൽ ലാ നിനയുടെ തണുത്ത ഘട്ടത്തിലേക്ക് പസഫിക് മേഖല കടക്കുമെന്ന് ആസ്ട്രേലിയൻ ബ്യൂറോ ഓഫ് മെറ്റീരിയോളജിയിലെ ശാസ്ത്രജ്ഞർ കരുതുന്നു.