നെയ്റോബി (കെനിയ): സെന്‍ട്രല്‍ കെനിയയിലെ ബോർഡിങ് സ്കൂളിന്റെ ഡോർമെറ്ററിയിലുണ്ടായ തീപിടിത്തത്തിൽ 17 വിദ്യാർഥികൾ മരിക്കുകയും 13 പേർക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു.
മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. നെയ്റി കൗണ്ടിയിലെ ഹിൽസൈഡ് എൻഡരാഷ പ്രൈമറി സ്കൂളിൽ വ്യാഴാഴ്ച രാത്രിയാണ് തീപിടിത്തം ഉണ്ടായത്. കാരണം അന്വേഷിച്ചുവരികയാണെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് വക്താവ് റെസില ഒനിയാംഗോ പറഞ്ഞു.
വിദ്യാർഥികള്‍ക്കും അധ്യാപകര്‍ക്കും ദുരിതബാധിതരായ കുടുംബങ്ങള്‍ക്കും ആവശ്യമായ എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും സ്കൂളില്‍ ഹെൽപ് ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ടെന്നും കെനിയ റെഡ് ക്രോസ് അറിയിച്ചു. പ്രസിഡന്റ് വില്യം റൂട്ടോയും അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി. കെനിയന്‍ ബോർഡിങ് സ്കൂളുകളില്‍ നേരത്തേയും തീപിടിത്തമുണ്ടായിട്ടുണ്ട്. 2017ല്‍ തലസ്ഥാനമായ നെയ്റോബിയിലെ മോയി ഗേള്‍സ് ഹൈസ്കൂളിലുണ്ടായ തീപിടിത്തത്തില്‍ 10 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടിരുന്നു.