ഗസ്സ സിറ്റി: മേഖലയിലുടനീളം അവധി കഴിഞ്ഞ് കലാലയങ്ങൾ പുതിയ അധ്യയന വർഷത്തെ വരവേറ്റപ്പോൾ എല്ലാം നിഷേധിക്കപ്പെട്ട് ഗസ്സയിലെ 6.25 ലക്ഷം വിദ്യാർഥികൾ. ഒരു വർഷം പൂർണമായി പഠനം നിഷേധിക്കപ്പെട്ടവർക്ക് ഇനിയെന്ന് വീണ്ടും പഠനം പുനരാരംഭിക്കുമെന്നതും ആശങ്കയായി തുടരുകയാണ്.
9839 വിദ്യാർഥികൾ ഇതിനകം ഇസ്രായേൽ ക്രൂരതകൾക്കിടയായിട്ടുണ്ട്. അധ്യാപകരും ജീ്വനക്കാരുമായി 411 പേരും കൊല്ലപ്പെട്ടു. 564 സ്കൂളുകളിൽ 85 ശതമാനത്തിലേറെയും (477 എണ്ണം) പൂർണമായോ ഭാഗികമായോ തകർക്കപ്പെട്ടു. അവശേഷിച്ചവ അഭയാർഥി ക്യാമ്പുകളായി പ്രവർത്തിക്കുകയാണ്. ഗസ്സയിൽ പ്രവർത്തിച്ച 12 യൂനിവേഴ്സിറ്റികളും പൂർണമായി നാമാവശേഷമാക്കി. ഇവിടങ്ങളിൽ പഠിച്ചിരുന്ന 80,000 വിദ്യാർഥികളാണ് വഴിയാധാരമായത്.