കൊച്ചി: തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ പവർ ഗ്രൂപ്പ് ഉണ്ടോയെന്ന് മലയാളികൾ തീരുമാനിക്കട്ടെയെന്ന് റിമ കല്ലിങ്കൽ. വിശ്വാസ്യതയില്ലെന്ന് കോടതി പറഞ്ഞയാളാണ് തനിക്കെതിരെ പരാതി ഉന്നയിച്ചത്. ലഹരിമാഫിയ ബന്ധമുണ്ടെന്ന ആരോപണങ്ങളിൽ നിയമനടപടി സ്വീകരിക്കുമെന്നും റിമ കൂട്ടിച്ചേർത്തു.
ഡബ്യു.സി.സി അംഗങ്ങൾ വീണ്ടും മുഖ്യമന്ത്രിയെ കാണും. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തുടർനടപടി ആവശ്യപ്പെടും. റിപ്പോർട്ടിൽ കോടതിയിൽ മാത്രമാണ് ഇനി പ്രതീക്ഷ. ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയവർ വീണ്ടും പൊലീസിന് പരാതി നൽകണമെന്നത് പറയുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്നും റിമ കല്ലിങ്കൽ പറഞ്ഞു.
റിമ കൊച്ചിയിലെ വീട്ടിൽ ലഹരി പാർട്ടികൾ നടത്താറുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് സുചിത്ര ആരോപിച്ചത്.പാർട്ടിയിൽ പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കാറുണ്ടായിരുന്നു. നിരോധിതമായ വസ്തുക്കൾ പാർട്ടിയിൽ ഉപയോഗിച്ചിരുന്നു. ഇതു റിമയുടെ കരിയറിനെ തന്നെ ബാധിച്ചിട്ടുണ്ടെന്നും സുചിത്ര ആരോപിച്ചിരുന്നു.
തമിഴ് ഗായിക സുചിത്ര തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുകയാണെന്നും നടി റിമ കല്ലിങ്കൽ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. സമൂഹമാധ്യമത്തിൽ പങ്കു വച്ച് കുറിപ്പിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.