15 വര്‍ഷത്തിനുള്ളിൽ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ജില്ലയിൽ ഏറ്റവും അധികം വർധനയുണ്ടായ ടൂറിസ്റ്റ് കേന്ദ്രമാണ് രാമക്കല്‍മേട്
നെടുങ്കണ്ടം: പ്രകൃതിയുടെ വശ്യസൗന്ദര്യവും ഐതീഹ്യങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് രാമക്കൽമേട്. ആയിരക്കണക്കിന് അടി ഉയരത്തിൽ ഒറ്റയാന്റെ തലയെടുപ്പ്. കുത്തനെയുള്ള വലിയ പാറ. അവിടെനിന്ന് നോക്കിയാൽ കൊടൈക്കനാലിലെ ആത്മഹത്യ മുനമ്പിനെ വെല്ലുന്ന അഗാധമായ താഴ്വാരം.
പുൽമേടുകളും നിശ്ശബ്ദതയെ കീറിമുറിച്ചെത്തുന്ന ശക്തമായ കാറ്റും രാമക്കൽമേടിനെ സാഹസികതയുടെ വിളനിലമാക്കുന്നു. താഴെ ചതുരംഗ കളങ്ങള്‍പോലെ പരന്നുകിടക്കുന്ന നിലക്കടല പാടങ്ങൾ. കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തികൾ നിരനിരയായി നില്ക്കുന്ന തെങ്ങിൻ തോപ്പുകൾ.
വഴികള്‍ക്ക് അതിരിടുന്ന പുളിമരങ്ങൾ. ടാർ റോഡിലൂടെ പൊട്ടുപോലെ നീങ്ങുന്ന വാഹനങ്ങൾ. അങ്ങകലെ വെള്ളി രേഖപോലെ ഒരു പുഴയും. തമിഴ്നാട്ടിലെ പ്രസിദ്ധമായ ചുരുളിപ്പുഴ. അതിനുമപ്പുറം മേഘങ്ങള്‍കൊണ്ട് തലപ്പാവണിഞ്ഞ മേഘമല. ആയിരക്കണക്കിനേക്കർ കൃഷിയിടങ്ങള്‍. അവിടങ്ങളിലെ കാര്‍ഷിക വിഭവങ്ങളുടെ തരംതിരിവനുസരിച്ചുള്ള നിറഭേദങ്ങൾ.
വർണച്ചായങ്ങളാൽ തുന്നിയ ചിത്രകമ്പളംപോലെ സുന്ദരമാണ് ഈ കൃഷിയിടങ്ങളുടെ വിദൂര ദൃശ്യങ്ങൾ. രാമക്കൽമേട്ടിൽ സദാ ആഞ്ഞുവീശുന്ന കാറ്റ് നല്കുന്ന കുളിർമ സഞ്ചാരികളുടെ മനസ്സിൽ തങ്ങിനില്ക്കും. 15 വര്‍ഷത്തിനുള്ളിൽ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ജില്ലയിൽ ഏറ്റവും അധികം വർധനയുണ്ടായ ടൂറിസ്റ്റ് കേന്ദ്രമാണ് രാമക്കല്‍മേട്. മുൻ വർഷങ്ങളെ അപേക്ഷിച്ച 40 ശതമാനത്തിലധികം വർധന. ദിനേന ശരാശരി 1200 പേർ വീതം ഇവിടെ എത്തുന്നുണ്ട്. മധ്യകേരളത്തിലെയും തമിഴ്നാട്ടിലെ തേനി, മധുര തുടങ്ങിയ ജില്ലകളിലെയും സഞ്ചാരികളാണ് എത്തുന്നവരിൽ ഏറെയും.
തേക്കടി-മൂന്നാർ കേന്ദ്രങ്ങളിലേക്ക് പോകുന്ന വിദേശിയരടക്കം സഞ്ചാരികളും ഇവിടെ എത്തുന്നുണ്ട്. മായ്ച്ചാലും മായാതെ മനസ്സിൽ തെളിഞ്ഞു നില്ക്കുന്ന ദീപക്കാഴ്ചകളും ഉദയാസ്തമയവും പ്രകൃതിയുടെ വശ്യസൗന്ദര്യവും കുളിര്‍ക്കാറ്റും കാറ്റാടിപ്പാടങ്ങളുമായി രാമക്കല്‍മേട് സഞ്ചാരികളെ മാടിവിളിക്കുന്നു.
ദിനേന 1000 മുതൽ 2000 വരെ വിനോദസഞ്ചാരികൾ വരെ എത്തുന്ന രാമക്കൽമേട്ടിൽ വികസനത്തിന്റെ കാറ്റിന് മാത്രം വേഗം പോര. രാമക്കൽമേടിന്റെ ഗാംഭീര്യത്തിൽ മനസ്സൊന്നു പിടഞ്ഞാൽ, കാലൊന്നു വഴുതിയാൽ അത് വന്ദുരന്തത്തിനാകും വഴിതുറക്കുക. പാറക്കെട്ടിനു മുകളിലൂടെയുള്ള യാത്ര ഹരംപകരുമെങ്കിലും അപകടം പലപ്പോഴും തലനാരിഴക്കാണ് ഒഴിവാകുന്നത്.
കാറ്റാടി പദ്ധതികൾ ആരംഭിച്ച ശേഷം സഞ്ചാരികളുടെ തിരക്ക് വർധിച്ചു. തിരക്ക് വർധിക്കുമ്പോഴും രാമക്കല്‍മേടിന്റെ ദുര്‍ഗതിക്ക് അറുതിയായില്ല. ഒരുവശത്ത് മൂന്നു കിലോമീറ്ററോളം തമിഴ്നാട് വനമാണ്. ഇവിടെനിന്നുള്ള പന്നി, കുരങ്ങ്, പെരുമ്പാമ്പ് തുടങ്ങിയവയുടെ ശല്യം എറെയും മഴക്കാലത്താണ്. സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങൾ ഏര്‍പ്പെടുത്തുന്നതിൽ ഡി.ടി.പി.സി പരാജയമാണെന്നും പറയാതെ വയ്യ.
രാമക്കൽമേടിന്റെ ഐതിഹ്യം
രാമക്കൽമേടിന് പൗരാണികമായ ഒരു പരിവേഷം കൂടിയുണ്ട്. ത്രേതായുഗത്തിൽ രാവണനാൽ അപഹരിക്കപ്പെട്ട സീതയെ തേടി അലഞ്ഞ ശ്രീരാമൻ ലങ്കയിലേക്കുള്ള യാത്രാമധ്യേ ഈ മലമുകളിൽ എത്തിയെന്നും ഇവിടെ വിശ്രമിച്ചുവെന്നും ഇവിടെ നിന്നുകൊണ്ട് നാലുഭാഗത്തേക്കും കണ്ണയച്ച് സീതയെ വിളിച്ച് വിലപിച്ചു എന്നുമാണ് ഐതീഹ്യം. സേതുബന്ധനത്തിനായി രാമേശ്വരം തെരഞ്ഞെടുത്തതും ഇവിടെ വെച്ചായിരുന്നത്രെ.
രാമക്കല്‍മേടിന് ഈ പേര് ലഭിച്ചതിനു പിന്നിലും ഐതിഹ്യമുണ്ട്. സീതാന്വേഷണ കാലത്ത് രാമന് ചവിട്ടിയ പാടാണെന്ന വിശ്വാസത്തിൽ ഈ സ്ഥലത്തിന് രാമക്കല്‍മേട് എന്ന് പേരു വീണു എന്നും പറയപ്പെടുന്നു. ഇത് ശരിവെക്കും വിധം ശ്രീരാമ പ്രതിഷ്ഠയുള്ള അമ്പലം ഇവിടെയുണ്ട്.
വേണം റോപ്വേ
റോപ്വേ നിർമിക്കുന്നത് സഞ്ചാരികളുടെ ഒഴുക്ക് കൂട്ടും. വാഗമണ്ണിലെപ്പോലെ ഗ്ലാസ് ബ്രിഡ്ജുകളും ആവശ്യമാണ്. സർക്കാറിന് ഫണ്ടില്ലാത്തതിനാൽ സ്വകാര്യ കമ്പനികളുടെ പി.ഒ.പി മോഡല്‍ പാര്‍ക്കുകളും മറ്റും വന്നാൽ രാമക്കല്‍മേട് ടൂറിസം മുന്നോട്ടുപോകും. അമ്യൂസ്മെന്റും ബാത്റൂമുമൊക്കെ നവീകരിക്കേണ്ടതും ആവശ്യം. കോടികൾ ചെലവ് വരുന്നതിനാൽ ഗ്ലാസ് ബ്രിഡ്ജ് നിർമിക്കാൻ ബ്ലോക്ക് പഞ്ചായത്തിനാവില്ല. രാമക്കലമേട് വികസനത്തിന് നെടുങ്കണ്ടം കേന്ദ്രീകരിച്ച് സ്പൈസസ് മ്യൂസിയം സ്ഥാപിക്കണം. പുഷ്പക്കണ്ടത്ത് നീലക്കുറിഞ്ഞി പൂത്തതിനാൽ നീലക്കുറിഞ്ഞി ഉദ്യാനമായി പ്രഖ്യാപിക്കണം. രാമക്കൽമേട്-ആമപ്പാറ റോപ്വേ സംവിധാനം നടപ്പാക്കണം. തൂക്കുപാലത്ത് പെഡൽബോട്ട് സംവിധാനമൊരുക്കണമെന്നും നിർദേശമുണ്ട്.
ആമപ്പാറയും സോളാർ പാർക്കും
ടൂറിസ്റ്റുകളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ആമപ്പാറയും സോളാർ പാർക്കും വ്യൂപോയന്റുമാണ്. പക്ഷേ, ഇങ്ങോട്ടേക്ക് ഓഫ്റോഡ് ജീപ്പ് അല്ലാതെ മറ്റ് സംവിധാനങ്ങളില്ല. ഓട്ടോപോലും കയറിപ്പോകില്ല.
സ്വന്തം വാഹനങ്ങളുമായി കുടുംബസമേതം എത്തുന്നവർക്കുപോലും വാഹനം കയറ്റിക്കൊണ്ട് പോകാൻ കഴിയില്ല. നല്ല റോഡ് വന്നാലെ ഇവിടെ വികസനം എത്തൂ. സാധാരണക്കാരന് 2000ഉം 2500ഉം മുടക്കി ഓഫ്റോഡ് ജീപ്പിൽ സഞ്ചരിക്കാൻ കഴിയില്ല. ഈ ഭീമമായ തുക ഡി.ടി.പി.സി തീരുമാനിച്ചതല്ല. ഡി.ടി.പി.സി വ്യക്തിക്ക് 25 രൂപയും വയോധികർക്ക് 15ഉം കുട്ടികൾക്ക് 10 രൂപയുമാണ് പാസ് ഏർപ്പെടുത്തിയിരിക്കുന്നത്.
ആമപ്പാറയിലെത്താൻ സുഗമമായ റോഡിനു പുറമെ കുടിവെള്ളവും അത്യവശ്യമാണ്. കുഴൽക്കിണർ കുഴിക്കാൻ സ്വകാര്യ വ്യക്തി സൗജന്യമായി സ്ഥലം നല്‍കിയെങ്കിലും നൂലാമാലയിൽ കുരുങ്ങി. ഹൈമാസ്റ്റ് ലൈറ്റ് അത്യാവശ്യമാണ്. ഗേറ്റ് ഉണ്ടെങ്കിലും രാത്രിയിൽ ബാത്റൂമിനു പിന്നിലൂടെ സാമൂഹികവിരുദ്ധർ അകത്തു കടക്കാൻ സാധ്യത ഏറെയാണ്. അതിനാല്‍ വാച്ച് ടവറിന് സമീപത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണം. ഇവിടെ വൈഫൈ സംവിധാനവും ഒരുക്കണം. കൂടാതെ ശുചിത്വമിഷൻ പദ്ധതിയിൽ ശൗചാലയം നിർമിക്കണമെന്നും ആവശ്യമുണ്ട്.