തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മോഹൻലാൽ പ്രതികരിക്കാൻ വൈകിയത് വ്യക്തിപരമായ ചില പ്രശ്നങ്ങൾ മൂലമാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി.ഉണ്ണികൃഷ്ണൻ. ഈ വിഷയത്തിൽ സംവിധായകൻ ആഷിഖ് അബു അക്ഷമ കാണിച്ചുവെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. ആഷിഖിന്റെ അക്ഷമയാണ് രാജിയിലേക്ക് എത്തിച്ചത്. എട്ടു വർഷമായി ഫെഫ്കയുടെ വരിസംഖ്യ പോലും അടച്ചിട്ടില്ല ആഷിഖ്. ആഷിഖിന്റെ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്നും അംഗത്വം പുതുക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഡബ്ല്യു.സി.സിയാണ് ഐ.സി.സിയുടെ രൂപീകരണത്തിന് കാരണമായത്. ഐ.സി.സിയുടെ നിയമ പരിരക്ഷയെ കുറിച്ച് ജൂനിയർ ആർട്ടിസ്റ്റുകൾക്ക് അവബോധം കുറവാണ്. ജൂനിയർ ആർട്ടിസ്റ്റുകളോട് വിവേചനമുണ്ട്. അത് പരിഹരിക്കണം. ജൂനിയർ ആർട്ടിസ്റ്റുകളെ എത്തിക്കുന്ന കോ-ഓർഡിനേറ്റേഴ്സിന് ലൈസൻസ് കൊണ്ടുവരണമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഫെഫ്ക കുറ്റകരമായ മൗനം പാലിച്ചിട്ടില്ല. പൊതുബോധത്തിന്റെ കൂടെ നിൽക്കുന്ന അഭിപ്രായ പ്രകടനം നടത്താൻ എളുപ്പമാണ്. പ്രശ്നപരിഹാരത്തിന് അത്പോര. എല്ലാ പേരുകളും പുറത്തുവരണമെന്ന് ആദ്യം പറഞ്ഞത് ഫെഫ്കയാണെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും കുറ്റാരോപിതരുടെ ഭാഗവും വ്യക്തമായി കേൾക്കണമെന്നും ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.