ന്യൂഡൽഹി: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ അതിവേഗത്തിൽ ശിക്ഷാവിധിയുണ്ടാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊൽക്കത്തയിലെ ആർ.ജികർ മെഡിക്കൽ കോളജിൽ ആശുപത്രിയിൽ പി.ജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം വലിയ വിവാദമായ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും കുട്ടികളുടെ സുരക്ഷയും ആശങ്കയുണ്ടാക്കുന്ന വിഷയമാണ്. സ്ത്രീകൾക്ക് സുരക്ഷയൊരുക്കാനായി നിരവധി നിയമങ്ങൾ രാജ്യത്തുണ്ട്. 2019ൽ ഫാസ്റ്റ് ട്രാക്ക് കോടതി നിയമം ഇന്ത്യ പാസാക്കിയത് ഇതിന് വേണ്ടിയായിരുന്നുവെന്നും മോദി പറഞ്ഞു.
ഈ നിയമപ്രകാരമാണ് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നതിനായി പ്രത്യേക കേന്ദ്രങ്ങൾ ആരംഭിച്ചത്. ജില്ലാതല മോണിറ്ററിങ് സമിതികളും ഇതിന്റെ ഭാഗമായി ഉണ്ടായത്. ഈ കമ്മിറികളെ ശക്തിപ്പെടുത്തണം. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അതിവേഗത്തിൽ ശിക്ഷാവിധി ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ബലാത്സംഗ സംഭവങ്ങളിൽ കർശനമായ കേന്ദ്ര നിയമനിർമാണത്തിന്റെ ആവശ്യകതയെക്കുറിച്ചും അത്തരം കുറ്ററകൃത്യങ്ങളിൽ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്നതുമായി ബന്ധപ്പെട്ടും മമത ബാനർജി മോദിക്ക് കത്തയച്ചിരുന്നു. ഇതിന് മറുപടി ലഭിക്കാതായതോടെ അവർ രണ്ടാമതൊരു കത്ത് കൂടി മമത അയച്ചിരുന്നു.