കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ വീണ്ടും രണ്ടര ലക്ഷം രൂപയുടെ വൈദ്യുതി വയർ മോഷണം. ഇതേ വീട്ടിൽനിന്ന് രണ്ടുമാസം മുമ്പ് രണ്ട് ലക്ഷം രൂപയുടെ വൈദ്യുതി വയറുകൾ മോഷ്ടിച്ചിരുന്നു. എരിശ്ശേരി പാലത്തിന് സമീപം പണിക്കശ്ശേരി മുഹമ്മദിന്റെ വീട്ടിൽ നിന്നാണ് രണ്ട് തവണയായി നാലര ലക്ഷം രൂപയുടെടെ വയറുകൾ മോഷ്ടിച്ചത്. കൊടുങ്ങല്ലൂർ, എറിയാട്, അഴീക്കോട് മേഖലയിൽ നിർമാണം നടന്നുവരുന്ന വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങളിൽ വയർ മോഷ്ടിച്ച് കടത്തുമ്പോഴും പൊലീസിന് ഒന്നും ചെയ്യാനാകുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്.
ഒരു ഡസനോളം നിർമാണത്തിലിരിക്കുന്ന വീടുകളിൽ ഇതിനകം മോഷണം നടന്നിട്ടുണ്ട്. വീണ്ടും മോഷണം നടന്ന സാഹചര്യത്തിൽ മുഹമ്മദ് കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി. ആദ്യം മോഷണത്തിന് ശേഷം മുഹമ്മദ് പണിയുന്ന വീട്ടിൽ സ്ഥാപിച്ച സി.സി ടി.വി കാമറയിൽ മോഷ്ടാവിന്റേതെന്ന് കരുതുന്ന മുഖം മറച്ച ദൃശ്യമുണ്ട്. കൺഭാഗം ഒഴികെ തുണികൊണ്ട് ചുറ്റിമറച്ച നിലയിലാണ്. കൈയിൽ വയർ കൊണ്ടുപോകാൻ വലിയ സഞ്ചിയുമുണ്ട്. രണ്ടുദിവസം എറിയാട് മാടവന പി.എസ് കവലയിൽ ഉള്ളിശ്ശേരി നിസാറിന്റെ നിർമാണം നടക്കുന്ന വീട്ടിൽ നിന്നും വയർ മോഷ്ടിച്ചിരുന്നു.