ന്യൂഡൽഹി: വാഹനയാത്രയില്‍ പിന്‍സീറ്റിലും സിറ്റ്ബെല്‍റ്റ് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 2025 ഏപ്രിലില്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. എട്ടുസീറ്റുള്ള വാഹനങ്ങള്‍ക്കും ഈ പുതിയ നിയമം ബാധകമാണ്. സീറ്റ് ബെല്‍റ്റുകള്‍ക്കും അനുബന്ധ സാമഗ്രികള്‍ക്കും പുതിയ ഗുണനിലവാര വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യന്‍ സ്റ്റാന്‍ഡേഡിലുള്ള സീറ്റ് ബെല്‍റ്റുകളും, ആങ്കറുകളും വാഹനങ്ങളില്‍ ഘടിപ്പിക്കണം. വാഹനനിര്‍മാതാക്കള്‍ ഇത് ഉറപ്പാക്കണം എന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.
നിലവില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണെങ്കിലും കര്‍ശനമാക്കിയിട്ടില്ല. വാഹനപരിശോധനയിലും എ.ഐ ക്യാമറകളിലും മുന്‍നിരയാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നുണ്ടോ എന്നുമാത്രമാണ് അധികൃതര്‍ പരിശോധിച്ചിക്കുന്നത്. സുരക്ഷക്ക് പ്രാധാന്യം നല്‍കിയാണ് വാഹനത്തില്‍ സീറ്റ്ബെല്‍റ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. അതുകൊണ്ട് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ധരിക്കുകയും മറ്റുളളവരെ ധരിക്കാന്‍ നിര്‍ബന്ധിക്കുകയും വേണം. സീറ്റ് ബെല്‍റ്റ് ധരിക്കുമ്പോഴും ശ്രദ്ധിക്കണം, സീറ്റിലേക്ക് ശരിക്കും ചേര്‍ന്നിരുന്നതിന് ശേഷം മാത്രം സീറ്റ് ബെല്‍റ്റ് ധരിക്കുക.
പുതിയ സീറ്റ്കവര്‍ ഇടുമ്പോൾ സീറ്റ് ബെല്‍റ്റിന്റെ ദ്വാരം മൂടിപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. സീറ്റ്ബെല്‍റ്റ് ജീവന് രക്ഷിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന ഒന്നാണ്. ഓരോ വര്‍ഷവും രാജ്യത്തെ അപകടങ്ങളുടെയും മരണങ്ങളുടെയും എണ്ണം കൂടിവരികയാണ്. സര്‍ക്കാര്‍ നല്കുന്ന ട്രാഫിക് നിയമങ്ങള്‍ പാലിച്ചാല്‍ ഒരുപരിധിവരെ അപകടങ്ങള്കുറക്കാന് സാധിക്കും. പലപ്പോഴും ഇത് പാലിക്കാത്തതാണ് ചെറിയ അപകടങ്ങള്‍ പോലും ഗുരുതരമാകാന്‍ കാരണമാകുന്നത്.