പാലാ: ക്രിസ്ത്യന്‍ ചരിത്രവും സംഭാവനകളും വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സിറോ മലബാർ സഭ അസംബ്ലി. ജസ്റ്റിസ് ജെ.ബി. കോശി കമീഷന് റിപ്പോർട്ട് ഉടന്‍ പ്രസിദ്ധീകരിക്കണം. നിർദേശങ്ങൾ ക്രൈസ്തവ സഭകളുമായി ചർച്ച ചെയ്ത് നടപ്പാക്കണമെന്നും പാലായിൽ സമാപിച്ച അസംബ്ലി ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ ഡാമിനെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് യാഥാർഥ്യബോധത്തോടെയുള്ള പരിഹാരം അടിയന്തരമായി കണ്ടെത്തണം. ദുക്റാന തിരുനാള്‍ പൊതുഅവധിയായി പ്രഖ്യാപിക്കണം.
പ്രേഷിതരായ അൽമായർക്കുവേണ്ടി സിറോ മലബാര്‍ സഭയില്‍ പ്രസ്ഥാനം രൂപപ്പെടുത്താന്‍ അസംബ്ലി ശിപാർശചെയ്തു. ഉദ്യോഗസ്ഥ-രാഷ്ട്രീയ മേഖലകളില്‍ സമുദായ അംഗങ്ങളുടെ പ്രാതിനിധ്യം കുറയുന്നതില്‍ അസംബ്ലി ഉത്കണ്ഠ പ്രകടിപ്പിച്ചു. സമുദായക്ഷേമത്തിന് മുന്‍ഗണന നൽകുന്ന രാഷ്ട്രീയനേതാക്കളെ ചേർത്തുപിടിക്കാനും സമുദായാംഗങ്ങള്‍ രാഷ്ട്രീയത്തില്‍ സജീവമാകാനും സമ്മേളനം തീരുമാനിച്ചു.
സഭാപരവും സാമുദായികവുമായ അവകാശങ്ങള്‍ക്കായി വാദിക്കുന്നതും പോരാടുന്നതും മതമൗലികവാദമോ തീവ്രവാദമോ ആയി തെറ്റിദ്ധരിക്കാന്‍ ഇടയാകരുതെന്നും സമ്മേളനം പുറത്തിറക്കിയ അന്തിമരേഖയില്‍ പറയുന്നു. എല്ലാ രൂപതകളിലും സിനഡ് തീരുമാനപ്രകാരമുള്ള കുർബാന അർപ്പിക്കണമെന്നും അസംബ്ലി ആവശ്യപ്പെട്ടു.