കൊച്ചി: പുതിയ ക്രിമിനല്‍ നിയമങ്ങള്‍ക്ക് ഹിന്ദിയിലും സംസ്കൃതത്തിലും പേരുകള്‍ നല്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യംചെയ്യുന്ന പൊതുതാൽപര്യ ഹരജി ഹൈകോടതി തള്ളി. സർക്കാർ നടപടി ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതി അഭിഭാഷകനായ പി.വി. ജീവേഷ് നൽകിയ ഹരജിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
ഇന്ത്യന്‍ ശിക്ഷാനിയമം, ഇന്ത്യന്‍ തെളിവ് നിയമം, ക്രിമിനല്‍ നടപടിച്ചട്ടം എന്നിവക്ക് പകരം യഥാക്രമം ഭാരതീയ ന്യായസംഹിത, ഭാരതീയ സാക്ഷ്യ അതിനിയം, ഭാരതീയ നാഗരിക് സുരക്ഷ സംഹിത എന്നീ മൂന്ന് നിയമങ്ങള്‍ നിലവില്‍ വരുന്നത് ചോദ്യംചെയ്തായിരുന്നു ഹരജി.
ഭരണഘടനയിൽ ഹിന്ദിയെ ദേശീയ ഭാഷയായി വ്യവസ്ഥ ചെയ്തിട്ടില്ലെന്നും പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുന്ന ബില്ലുകളും പാസാക്കപ്പെടുന്ന നിയമങ്ങളും ഇംഗ്ലീഷ് ഭാഷയില്‍ ആയിരിക്കണമെന്ന് ഭരണഘടന വ്യവസ്ഥ ചെയ്യുന്നുണ്ടെന്നുമായിരുന്നു ഹരജിയിലെ വാദം. അതിനാൽ, പേരുകളും ഇംഗ്ലീഷ് ഭാഷയില്‍തന്നെ വേണമെന്നായിരുന്നു ആവശ്യം.